ബ്രൂവറി അനുമതി റദ്ദാക്കിയതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്; സുധീരന്‍

vm sudheeran

തിരുവനന്തപുരം: പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രുവറി-ഡിസ്റ്റിലറികള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനാണ് നികുതി വകുപ്പ് സെക്രട്ടറി അധ്യക്ഷയായി ഒരു പുതിയ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഇനിയും മദ്യശാലകള്‍ തുറന്ന് ജനങ്ങളെ വെല്ലുവിളിയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രുവറി-ഡിസ്റ്റിലറികൾക്ക് നൽകിയ അനുമതി റദ്ദാക്കേണ്ടി വന്നതിൻ്റെ ജാള്യത മറയ്ക്കാനാണ് നികുതി വകുപ്പ് സെക്രട്ടറി അധ്യക്ഷയായി ഒരു പുതിയ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയത്.

മാനദണ്ഡങ്ങൾ നിശ്ചയിച്ചതായി പറഞ്ഞുകൊണ്ട് ഇനിയും മദ്യനിർമാണ ശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മദ്യത്തിൻറെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുകയെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനവുമാണിത്.

ജനങ്ങൾക്ക് നൽകിയ ഉറപ്പിന് കടലാസിൻ്റെ വിലപോലും കൽപ്പിക്കാതെ അതിനെല്ലാം കടകവിരുദ്ധമായി മദ്യശാലകൾ വ്യാപിപ്പിക്കുകയും ഇപ്പോൾ മദ്യനിർമാണ ശാലകൾ തുടങ്ങുന്നതിന് ആവേശം കാണിക്കുകയും ചെയ്യുന്ന ഇടതു മുന്നണിയും സർക്കാരും ജനവഞ്ചകരായി മാറിയിരിക്കുകയാണ്.

ബ്രുവറി-ഡിസ്റ്റിലറി അനുമതിയിലെ പാകപ്പിഴകൾ തിരുത്തിയെന്ന പേരിൽ പുതിയവയ്ക്ക് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിഞ്ഞേ മതിയാകൂ.

മദ്യവ്യാപനവും മദ്യലഭ്യതയും വർധിപ്പിച്ച് തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ ഇടതു മുന്നണിയും സർക്കാരും ഇനിയും പരിഹസിക്കരുത്.

പ്രളയക്കെടുതിയിൽ പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ സർക്കാർ അക്കാര്യങ്ങളൊക്കെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ഒരു ‘മദ്യപ്രളയ’മുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത് വളരെ വിചിത്രമായിരിക്കുന്നു. ജനതാൽപര്യങ്ങളേക്കാൾ മദ്യലോബിയുടെ താൽപര്യങ്ങൾക്കാണ് മുന്തിയ മുൻഗണന കൊടുക്കുന്നതെന്ന് സർക്കാർ ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Top