എക്‌സൈസ് മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം സിപിഎം കാണിക്കണം; സുധീരന്‍

vm sudheeran

തിരുവനന്തപുരം: പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രൂവറി-ഡിസ്റ്റിലറി കമ്പനികള്‍ക്ക് അനുമതി നല്‍കിയ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ പുറത്താക്കാനുള്ള ആര്‍ജ്ജവം സിപിഎം കാണിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍. ഇല്ലെങ്കില്‍ നഷ്ടപ്പെടുന്നത് സീതാറാം യെച്ചൂരിയുടേയും പ്രകാശ് കാരാട്ടിന്റേയും അഴിമതി വിരുദ്ധ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയാണെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ഗുരുതരമായ കൃത്യവിലോപം നടത്തിയ എക്സൈസ് മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം സി.പി.എം കേന്ദ്രനേതൃത്വം കാണിക്കണം.

പ്രാഥമിക പരിശോധന പോലും നടത്താതെ കടലാസ് ബ്രൂവറി-ഡിസ്റ്റിലറി കമ്പനികൾക്ക് അനുമതി നൽകിയ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അതിഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിട്ടുള്ളത്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്ത നിർവഹണത്തിൽ വലിയ വീഴ്ച വരുത്തിയ മന്ത്രിക്ക് അധികാരത്തിൽ തുടരുന്നതിന് ഭരണപരവും രാഷ്ട്രീയവും ധാർമികവുമായ അർഹത തീർത്തും നഷ്ടപ്പെട്ടിരിക്കുകയാണ്.

ഒരു ഭരണാധികാരിയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഈ ഇടപാടുകൾക്ക് പിന്നിൽ വൻ അഴിമതി ആരോപണം ഉയർന്നിട്ടും രാജിവെച്ചു അന്വേഷണം നേരിടുന്നതിന് വൈമുഖ്യം പ്രകടിപ്പിക്കുന്ന മന്ത്രിയെ തൽസ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള ആർജ്ജവം സിപിഎം കേന്ദ്രനേതൃത്വം കാണിക്കണം.

ഇല്ലെങ്കിൽ നഷ്ടപ്പെടുന്നത് സീതാറാം യെച്ചൂരിയുടേയും പ്രകാശ് കാരാട്ടിൻ്റേയും അഴിമതി വിരുദ്ധ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയാണ്.

റാഫേൽ ഇടപാടിൽ രാഹുൽഗാന്ധി ഉയർത്തിയ ആരോപണങ്ങളുടെ മുന്നിൽ മൗനിയായി മാറിയ നരേന്ദ്രമോഡിയുടെ പാത പിന്തുടരുന്നത് സിപിഎം കേന്ദ്ര നേതാക്കൾക്ക് അഭികാമ്യമല്ല.

Top