ജലന്ധര്‍ ബിഷപ്പ് കേസില്‍ പൊലീസ് ഇപ്പോള്‍ എങ്ങനെ മലക്കം മറിഞ്ഞെന്ന് സുധീരന്‍

sudheeran

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡന കേസില്‍ അദ്ദേഹം കുറ്റകൃത്യം ചെയ്തതായി നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ ബോധിപ്പിച്ച പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. മുതലാളിമാരുടെയും വന്‍ സ്വാധീനമുള്ളവരുടെയും കാര്യത്തില്‍ നിയമസംവിധാനം വിറങ്ങലിച്ചു നില്‍ക്കുന്ന ദുരവസ്ഥയാണ് ഈ സര്‍ക്കാരിന്റെ കീഴിലുള്ളതെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജലന്തർ ബിഷപ്പ് കുറ്റകൃത്യം ചെയ്തതായി നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ (13.8.2018) ബഹു. ഹൈക്കോടതിയെ ബോധിപ്പിച്ച പോലീസ് ഇപ്പോഴെങ്ങനെ മലക്കംമറിഞ്ഞു.?

സമൂഹത്തിൽ സാർവത്രികമായി ഉയരുന്ന ഈ ചോദ്യത്തിന് ഇതേവരെ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നൽകാൻ പോലീസിനായിട്ടില്ല.

ഐ.ജി.യും എസ്.പിയുമൊക്കെ ‘വൈരുധ്യവാദം’ ആവർത്തിച്ച് സ്വയം പരിഹാസ്യരാവുകയാണ്.

കുറ്റകൃത്യം സംബന്ധിച്ച് കൃത്യമായ നിഗമനത്തിൽ നേരത്തെ എത്തിയ പോലീസിൻറെ ഇപ്പോഴത്തെ ‘വൈരുദ്ധ്യാത്മക വിചിത്രവാദം’ ഏവരെയും അമ്പരപ്പിക്കുന്നതാണ്.

ഈ കേസ് അട്ടിമറിക്കുന്നതിന് സർക്കാരിൻറെ അനുഗ്രഹത്തോടെ ഉന്നത പോലീസ് കേന്ദ്രങ്ങൾ ആസൂത്രിത ശ്രമം നടത്തുന്നു എന്ന ആക്ഷേപം ശക്തിപ്പെടുത്തുന്നതാണ് ഇതെല്ലാം.

മുതലാളിമാരുടെയും വൻ സ്വാധീനമുള്ളവരുടെയും കാര്യത്തിൽ നിയമസംവിധാനം വിറങ്ങലിച്ചു നിൽക്കുന്ന ദുരവസ്ഥയാണ് ഈ സർക്കാരിൻറെ കീഴിലുള്ളത്.

പി.വി. അൻവർ, തോമസ് ചാണ്ടി, ജോയ്സ് ജോർജ്, പി.കെ. ശശി എന്നിവരുടെ കാര്യത്തിൽ നിയമ സംവിധാനത്തെ നിഷ്ക്രിയമാക്കിയത് പോലെ തന്നെയാണ് കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന നിയമപാലകരുടെ ഈ കേസിലെ സമീപനവും.

Top