ജി20 യോഗത്തിന് എത്തില്ലെന്ന് നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് അറിയിച്ച് വ്ളാദിമിർ പുടിൻ

ദില്ലി: ജി 20 യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. തനിക്ക് പകരം റഷ്യൻ വിദേശകാര്യ മന്ത്രി ജി 20 യോഗത്തിൽ പങ്കെടുമെന്നും പുടിൻ മോദിയെ അറിയിച്ചു. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനും പുടിൻ മോദിയെ അഭിനന്ദിച്ചു. പുടിന്റെ തീരുമാനം മനസ്സിലാക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 യോഗങ്ങൾക്ക് പുടിൻ നല്കിയ പിന്തുണയ്ക്ക് നന്ദിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

അന്തരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് പുട്ടിനെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദേശം അന്താരാഷ്ട്ര ക്രിമിനൽ കോടതി നേരത്തെ നൽകിയിരുന്നു.ഈ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ് വ്ളാദിമിർ പുട്ടിൻ ഇന്ത്യയിലേക്ക് എത്താതെ ഇരിക്കുന്നത്. ഇതേ കാരണത്താൽ കഴിഞ്ഞ ആഴ്ച്ച ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചക്കോടിയിലും പുടിൻ പങ്കെടുത്തിരുന്നില്ല. ബ്രിക്സ് ഉച്ചക്കോടിയിലും റഷ്യയെ പ്രതിനിധികരിച്ച് പങ്കെടുത്തത് റഷ്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു.

അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി 20 യോഗത്തിനായി അടുത്ത മാസം 7-ന് ഇന്ത്യയിൽ എത്തും. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാൺ പിയർ വാർത്താക്കുറിപ്പിൽ ഈ കാര്യം അറിയിച്ചു. അടുത്ത മാസം ഏഴു മുതൽ പത്തു വരെയാകും ജോ ബൈഡന്റെ ഇന്ത്യ യാത്ര. നരേന്ദ്ര മോദിയുടെ ജി 20 നേതൃത്വത്തിനുള്ള പ്രശംസ ജോ ബൈഡൻ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് വാർത്താകുറിപ്പിൽ പറയുന്നു. ഉച്ചക്കോടി നടക്കുന്ന സെപ്റ്റംബർ 8 മുതൽ പത്ത് വരെയുള്ള തീയതികളിൽ ദില്ലിയിൽ പൊതു അവധിയും പ്രഖ്യപിച്ചിട്ടുണ്ട്.

Top