വിഴിഞ്ഞം സമരം; ജനങ്ങളുടെ ആശങ്ക ന്യായം, തീരശോഷണം സംഭവിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി

വിഴിഞ്ഞം സമരത്തെ അനുകൂലിച്ച് ജോസ് കെ മാണി എം.പി. ജനങ്ങളുടെ ആശങ്ക ന്യായമാണെന്നു പറഞ്ഞ ജോസ് കെ മാണി വിഴിഞ്ഞത്ത് തീരശോഷണം സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ചർച്ചക്ക് മുൻകൈ എടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണറെ കുറ്റപ്പെടുത്താനും ജോസ് കെ മാണി മറന്നില്ല. ഭരണഘടനാ പദവികളെ വരുതിക്ക് നിർത്താനാണ് എന്‍.ഡി.എ ശ്രമമെന്നും അതിന്‍റെ ഭാഗമാണ് ഗവർണറുടെ നടപടിയെന്നും മാണി വിമര്‍ശിച്ചു.

അതേസമയം വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന തീരദേശവാസികളുടെ സമരത്തിന് കെ.സി.ബി.സിയും പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയിട്ടുണ്ട്. തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരമാണെന്ന് കെ.സി.ബി.സി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി വേണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

അതേസമയം വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. നാലാം ഘട്ട സമരത്തിന്‍റെ അഞ്ചാം ദിനമായ ഇന്നലെ വിഴിഞ്ഞം ഇടവകയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കൂട്ടത്തോടെ സമരവേദിയിൽ എത്തി.

Top