വിഴിഞ്ഞം തുറമുഖം; ഇനിയും കാലതാമസം വരുത്തിയാല്‍ അദാനി പിഴയടക്കേണ്ടിവരും

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരിച്ചടിയായി നിയമസഭാ സമിതിയുടെ നിര്‍ദേശം. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ ഇനിയും കാലതാമസം വരുത്തരുത് എന്നാണ് നിയമസഭാ സമിതി പറഞ്ഞത്. തുറമുഖം സന്ദര്‍ശിച്ച ശേഷമാണ് നിയമസഭാ സമിതി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അദാനി ഗ്രൂപ്പ് സര്‍ക്കാരുമായി ധാരണപത്രം ഒപ്പുവച്ചത് നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന വ്യവസ്ഥയിലായിരുന്നു. 2015ലായിരുന്നു നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്. എന്നാല്‍ പറഞ്ഞ കാലയളവ് കഴിഞ്ഞിട്ടും നടപടി പൂര്‍ത്തിയാക്കത്തതിനാലാണ് നിയമസഭാ സമിതി അദാനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

എന്നാല്‍, ബ്രേക്ക് വാട്ടര്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ കാരണം എന്നാണ് അദാനി പറയുന്നത്. ആവശ്യത്തിന് പാറ കിട്ടാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് കമ്പനിയുടെ വാദം. അതേസമയം കമ്പനി ഉയര്‍ത്തുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേര്‍ന്ന്, പരിഹാരം കണ്ടെത്തണമെന്ന് നിയമസഭാ സമിതി ആവശ്യപ്പെട്ടു.

നിശ്ചിച്ച സമയപരിധിക്ക് ശേഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം പിഴയില്ലാതെ സമയം അനുവദിച്ചിട്ടുണ്ട്. അതു കഴിഞ്ഞുള്ള ആറു മാസം കമ്പനി പിഴ നല്‍കേണ്ടി വരുമെന്നും നിയമസഭാ സമിതി അറിയിച്ചു.

Top