വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ല; സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഏഴു ഡിമാൻഡുകൾ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. ഏതൊരു സമരത്തിലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാറില്ല. എന്നാൽ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെടുന്നതോടെ, സമന്വയത്തിലൂടെ സമരം നിർത്തിവെക്കുകയാണ് പതിവ്. സമരക്കാർ ഉന്നയിച്ച ഏഴ് ഡിമാൻഡുകളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയും ചെയ്തു. പിന്നീട് ഓരോരോ പുതിയ ഡിമാൻഡുകളുമായി സമരക്കാർ മുന്നോട്ടു വരികയാണ് ചെയ്തത്. ചർച്ച നടത്തുമ്പോൾ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് പോകുകയും പിന്നീട് അറിയിക്കാറുമില്ല. സർക്കാർ എന്ന നിലയിൽ ആരെയും പ്രയാസപ്പെടുത്തരുത് എന്ന നിലയ്ക്ക് പരമാവധി ക്ഷമയുടെ നെല്ലിപ്പടി വരെ കാണുന്ന അവസ്ഥയിലേക്ക് നിന്നു കൊടുത്തിട്ടുണ്ട്.

പൊലീസുകാരെ ആക്രമിക്കുക, പൊലീസ് സ്റ്റേഷൻ കയ്യേറുക, തങ്ങളല്ലാത്ത മറ്റു മതസ്ഥരെ ആക്രമിക്കുക തുടങ്ങിയ പ്രവൃത്തികൾ ആർക്കും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതല്ല. മതസൗഹാർദം കാത്തു സൂക്ഷിക്കുന്നതിന് എന്തു വിട്ടുവീഴ്ചയ്ക്കും സർക്കാർ സന്നദ്ധമാണ്. സമരക്കാർ ഉന്നയിച്ച ആറാമത്തെ ഡിമാൻഡ് മണ്ണെണ്ണ സൗജന്യമായി നൽകണമെന്നതാണ്. കേന്ദ്രസർക്കാരാണ് മണ്ണെണ്ണ നൽകുന്നത്. അവർ നൽകിയെങ്കിൽ മാത്രമേ നമുക്ക് കൊടുക്കാനാകൂ.

സമരക്കാരുടെ ഏഴാമത്തെ ആവശ്യം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചിലവഴിച്ചശേഷം നിർത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ല. ഇതൊഴികെയുള്ള ഏതു ഡിമാൻഡും ചർച്ച ചെയ്യാനും, പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാർ ഇന്നും സന്നദ്ധമാണ്. സമരക്കാർ ഇപ്പോൾ കോടതി വിധിയെ ലംഘിക്കുകയാണ് ചെയ്തത്.

വിഴിഞ്ഞം അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ജുഡീഷ്യൽ സംവിധാനത്തിൽ വിശ്വാസമുള്ളവരായിരുന്നു രൂപതയെങ്കിൽ കോടതിയുടെ നിർദേശം അവർ പാലിക്കണമായിരുന്നു. സമരപ്പന്തൽ പൊളിച്ചു മാറ്റണമെന്ന് കോടതിയാണ് പറഞ്ഞത്. കോടതിയിൽ അവർ നൽകിയ ഉറപ്പാണ്, അവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കില്ല, വാഹനങ്ങൾ തടയില്ല എന്നെല്ലാം. കോടതിയിൽ കൊടുത്ത ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

ആ കോടതിയിൽ വിശ്വാസമില്ലാത്തവർ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നതിൽ എന്താണ് അർത്ഥമുള്ളതെന്ന് മന്ത്രി ചോദിച്ചു. ഇന്നു പറയുന്ന കാര്യങ്ങളിൽ നാളെ അവർ ഉറച്ചു നിൽക്കുമെന്ന് ഉറപ്പുണ്ടോ. സമരത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടോ എന്നതു സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു വരികയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യം മുന്നോട്ടുവെക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ, ഒരു കമ്പനി എന്ന നിലയ്ക്ക് അവരുടെ ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകാം. സർക്കാരിനെ സംബന്ധിച്ചിടത്തോളം നമ്മുടെ കയ്യിലുള്ള സംവിധാനം പൊലീസാണ്. ആ പൊലീസിനെ അവിടെ വിന്യസിച്ചിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയുമെല്ലാം മുന്നിൽ നിർത്തി സർക്കാരിനെതിരെയാണ് സമരം നടക്കുന്നത്. എന്നാൽ അതിനെ അടിച്ചമർത്തുന്ന നയം സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും, കോടതി നിർദേശം അനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ ബാധ്യസ്ഥാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

Top