നോട്ട് നിരോധനം അറിഞ്ഞില്ല, അന്ധനായ യാചകന്റെ ആകെ സമ്പാദ്യം അരലക്ഷത്തിലേറെ നഷ്ടമായി

ചെന്നൈ: രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത് അറിയാതെ യാചകന് നഷ്ടമായത് അരലക്ഷത്തിലേറെ. അന്ധനായ തമിഴ്‌നാട്ടിലെ ചിന്നക്കണ്ണ് എന്ന യാചകന്‍ തന്റെ കൈയിലുള്ള നോട്ടുകള്‍ ചില്ലറയാക്കാന്‍ എത്തിയപ്പോഴായിരുന്നു രാജ്യത്ത് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും പഴയ നോട്ടുകള്‍ നിരോധിച്ചിരിക്കുന്നു എന്ന കാര്യം അറിയുന്നത്. നോട്ട് മാറ്റിയെടുക്കാന്‍ അടുത്തുള്ള പലഹാരക്കടയില്‍ എത്തിയപ്പോള്‍ കടക്കാരനായ ആര്‍ കണ്ണയ്യയാണ് ചിന്നക്കണ്ണിനോട് രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം പറയുന്നത്.

ഇതോടെ തന്റെ കൈയിലുള്ള 65,000 രൂപയുടെ പഴയ നോട്ടുകള്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ചിന്നക്കണ്ണ് കുഴങ്ങുകയായിരുന്നു. കൃഷ്ണഗിരിയില്‍ ഭിക്ഷാടനം നടത്തി ഉണ്ടാക്കിയ സമ്പാദ്യമായിരുന്നു അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നത്. നിരോധിച്ച നോട്ടുകള്‍ ഒഴിച്ചാല്‍ വെറും 300 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ കൈയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് തീര്‍ന്നതിന് ശേഷം ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും എന്ത് ചെയ്യും എന്നറിയാതെ അദ്ദേഹം വിഷമിക്കുകയാണ്.

ഈ അടുത്ത കാലത്താണ് നോട്ട് നിരോധനത്തെ കുറിച്ച് ഞാന്‍ അറിയുന്നത്, ഇക്കാര്യം ആരും എന്നെ അറിയിച്ചതും ഇല്ല. തന്റെ കൈയിലുള്ള നോട്ടുകള്‍ മാറ്റിത്തരണം. എന്ന് വ്യക്തമാക്കിക്കൊണ്ട് കളക്ടര്‍ക്ക് അദ്ദേഹം നിവേദനം നല്‍കുകയായിരുന്നു. നിവേദനം ജില്ലാ റെവന്യൂ ഓഫീസര്‍ ജില്ലാ ബാങ്കിലേക്ക് അയക്കുകയായിരുന്നു.

എന്നാല്‍ 2017 മാര്‍ച്ച് 31 ആയിരുന്നു പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന ദിവസം. നിരോധിച്ച നോട്ടുകള്‍ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ യാചകന്റെ പക്കല്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും ചിന്നക്കണ്ണിന് അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയതായാണ് വിവരം.

Top