കൊച്ചി: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി മരിച്ച കേസില്‍ ഭര്‍ത്താവ് കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജയിലില്‍ തുടരേണ്ടതില്ലെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
വിസ്മയ സമൂഹമാധ്യമങ്ങള്‍ക്ക് അടിമയായിരുന്നു എന്ന വാദം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയിരുന്നു. തന്നെ ജോലിയില്‍നിന്നു പുറത്താക്കിയ വിവരം ചൂണ്ടിക്കാണിച്ചും ജാമ്യത്തിനായി അഭ്യര്‍ഥിച്ചു.
എന്നാല്‍ കൂടുതല്‍ സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ട് കിരണ്‍ നിരന്തരമായി വിസ്മയയെ ശാരീരികമായി പീഡിപ്പിച്ചെന്നും ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ എന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി നടപടി. സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് വിസ്മയ നടത്തിയ വാട്‌സാപ് ചാറ്റുകള്‍ പ്രതിക്ക് എതിരായി.
കഴിഞ്ഞ ജൂണിലാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസെടുത്ത് 80-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചു എന്നതാണ് കിരണിന്റെ ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെടാന്‍ കാരണം.
സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 507 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചുതന്നെ ഇയാളെ വിചാരണ ചെയ്യണമെന്ന ആവശ്യവും അന്വേഷണ സംഘം മുന്നോട്ടു വച്ചിരുന്നു.