വിസ്മയ കേസ്; അപ്പീലുമായി കിരൺ കുമാർ ഹൈക്കോടതിയിൽ

വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. സ്ത്രീധന പീഡനത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു വിചാരണക്കോടതി ഉത്തരവ്. വിവിധ വകുപ്പുകളിലായി 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു. വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് ശിക്ഷിച്ചതെന്നാണ് കിരണിന്‍റെ വാദം. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റുകയായിരുന്നു. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. സ്ത്രീധനമായി ലഭിച്ച കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജിൽ നിന്നും നിർബന്ധപൂർവ്വം കിരൺ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷമാണ് വിസ്മയയുടെ ആത്മഹത്യ.

Top