കവിയും ഭാഷാപണ്ഡിതനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: കവിയും ഭാഷാപണ്ഡിതനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനിക ഭാവങ്ങളും സമന്വയിപ്പിച്ചു കൊണ്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള ആശയങ്ങളുടെ കവി ശില്പിയായിരുന്നു അദ്ദേഹം. തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തില്‍ അവതരിപ്പിക്കാന്‍ മലയാള സാഹിത്യത്തിന്റെ ഈ കാരണവര്‍ക്ക് കഴിഞ്ഞിരുന്നു.

വേദങ്ങള്‍ക്കും സംസ്‌കൃതസാഹിത്യത്തിനും ഒപ്പം യുറോപ്യന്‍ കവിതളടക്കമുള്ള ആഗോള സാഹിത്യത്തിന്റെ പരപ്പില്‍ നിന്നാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി സൃഷ്ടികള്‍ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ‘ഉജ്ജയനിയിലെ രാപ്പകലുകള്‍’, ‘ഇന്ത്യയെന്ന വികാരം’ തുടങ്ങിയ കവിതകളൊക്കെ കാളിദാസ ദര്‍ശനങ്ങള്‍ പ്രകടമായിരുന്നു.

1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രവര്‍ത്തിച്ചു.

‘ഇന്ത്യയെന്ന വികാരം’, ‘ആരണ്യകം’, ‘അതിര്‍ത്തിയിലേക്ക് ഒരു യാത്ര’, ‘ഉജ്ജയിനിയിലെ രാപ്പകലുകള്‍’ ‘മുഖമെവിടെ’, ‘ഭൂമിഗീതങ്ങള്‍’, ‘പ്രണയഗീതങ്ങള്‍’, ‘ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’, ‘ചാരുലത’ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവയാണ് ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.

പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം – (2010), വള്ളത്തോള്‍ പുരസ്‌കാരം – (2010), ഓടക്കുഴല്‍ അവാര്‍ഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2010), പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Top