നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍. കാസര്‍ഗോട്ടെ വീട്ടില്‍ നിന്നാണ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ പൊലീസ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. അപകടത്തില്‍ കാലിന് പരുക്കേറ്റതിനാലാണ് ഹാജരാകാതിരുന്നതെന്ന് വിഷ്ണു. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി.

കേസിലെ മാപ്പ് സാക്ഷിയായ വിഷ്ണു വിചാരണ വേളയില്‍ വിസ്താരത്തിനായി പല തവണ സമന്‍സ് അയച്ചിട്ടും ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വിചാരണക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനോടു പണം ആവശ്യപ്പെട്ട് ജയിലില്‍ വച്ച് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. പിന്നീട് ജയിലില്‍ നിന്നിറങ്ങിയ വിഷ്ണു കത്തിന്റെ പകര്‍പ്പ് ദിലീപിന്റെ ഡ്രൈവറായിരുന്ന അപ്പുണ്ണിക്ക് വാട്ട്സ് അപ്പ് വഴി അയച്ചു നല്‍കി പണം ആവശ്യപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്താനായില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിചാരണക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ സാക്ഷിയായ കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ അടുത്തയാഴ്ച കോടതി വിസ്തരിക്കും.

 

Top