ആബിദ് പെര്‍ഫെക്റ്റല്ല, എന്നാല്‍ അയാളില്‍ ഒരു മനുഷ്യനെ കാണാന്‍ കഴിഞ്ഞുവെന്ന്‌…

കേരളക്കരയെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘വൈറസ്’. സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായ വൈറസില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഡോ. ആബിദ് റഹ്മാന്റെ കഥാപാത്രം സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് പ്രേഷകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു ഡോക്ടറുടെ അംഗവിക്ഷേപങ്ങളോ രൂപഭാവങ്ങളോ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു ആബിദ് എന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ ചിത്രത്തിലെ ഡോ. ആബിദ് റഹ്മാന്‍ എന്ന കഥാപാത്രത്തെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്.
വൈറസില്‍ ഏറ്റവും കൂടുതല്‍ റിലേറ്റ് ചെയ്തത്, ഏറ്റവും കണ്‍വിന്‍സിങ്ങായി തോന്നിയത് ഭാസിയുടെ ആബിദെന്ന ജൂണിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ശ്രീനാഥ് ഭാസിയുടെ ആബിദില്‍ കണ്ട ഒരു വലിയ പ്രത്യേകത അതൊരു മനുഷ്യനാണെന്നുള്ളതാണ്. ആബിദ് പെര്‍ഫെക്റ്റല്ല. കുറവുകളുണ്ട്. ട്രീറ്റ് ചെയ്യുന്ന രോഗിക്ക് അപകടം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന മനസുണ്ട്. ഒരു കുഴപ്പമുണ്ടായാല്‍ ചിലപ്പൊഴൊക്കെ തളരുന്നുണ്ട്. ഡോക്ടറും ഒരു മനുഷ്യനാണെന്ന് ആബിദ് തോന്നിക്കുന്നുണ്ട്. ഒരുവട്ടമല്ല പലവട്ടം. ഇടവും വലവും ഇരുന്നും കിടന്നുറങ്ങിയും ചിരിച്ചും കളിച്ചും നടന്നുപോയവരില്‍ ഒരുപാട് ആബിദുമാരുണ്ട്. എന്നും ഡോ. നെല്‍സണ്‍ ജോസഫ് കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇത്‌ വൈറസിന്റെ റിവ്യൂ അല്ല,

വൈറസ്‌ റിവ്യൂകൾ ഓരോന്നായി വായിച്ചു വരുന്നതിനിടയ്ക്ക്‌ കണ്ണിലുടക്കിയ ഒരു വരിയായിരുന്നു ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രം ഡോ. ആബിദ്‌ റഹ്മാൻ സമ്പൂർണ്ണ പരാജയമായിരുന്നെന്നത്‌.

മറ്റൊന്നിൽ ഒരു ഡോക്ടറുടെ അംഗവിക്ഷേപങ്ങളോ രൂപഭാവങ്ങളോ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു ആബിദ്‌ എന്നായിരുന്നു വിമർശ്ശനം. തുറന്ന് പറയട്ടേ, വൈറസിൽ ഏറ്റവും കൂടുതൽ റിലേറ്റ്‌ ചെയ്തത്‌ , ഏറ്റവും കൺവിൻസിങ്ങായിത്തോന്നിയത്‌ ഭാസിയുടെ ആബിദെന്ന ജൂണിയർ റസിഡന്റ്‌ ഡോക്ടറായിരുന്നു

കയ്യിൽ ആ ചുരുട്ടിപ്പിടിച്ച സ്റ്റെത്തും കഴുത്തിലൊരു ടാഗും ഇൻ ചെയ്ത ഷർട്ടുമൊഴിച്ചാൽ ഒരു ഫ്രീക്കൻ എവിടെയോ ഒളിച്ചിരിപ്പുണ്ടെന്നത്‌ ഡോക്ടറുടെ കുറവായിത്തോന്നിയിരിക്കും ആ കുറിപ്പെഴുതിയയാൾക്ക്‌. എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ. . .

കല്ലു കരട്‌ കാഞ്ഞിരക്കുറ്റി മുതൽ മുള്ള്‌ മുരട്‌ മൂർഖൻ പാമ്പ്‌ വരെ പൂണ്ട്‌ വിളയാടുന്ന മെഡിക്കൽ കോളജിലൊരു ഇരുപത്തിനാലു മണിക്കൂ തികച്ച്‌ നിന്നാൽ നിങ്ങൾ കാണുന്ന ആബിദ്‌ റഹ്മാന്മാരുടെ എണ്ണം രണ്ടക്കം കടക്കും. .

സാധാരണ മലയാളം സിനിമകളിൽ ഡോക്ടർമ്മാരെ കാണിക്കാറുള്ള കുറച്ച്‌ റോളുകളുണ്ട്‌. കാഷ്വൽറ്റിയുടെ വാതിൽ തുറന്നു പുറത്ത്‌ വന്ന് തലയാട്ടിക്കൊണ്ട്‌ ഐ ആം സോറിയെന്ന് പറയാറുള്ള സാധാരണ ഡോക്ടർ തൊട്ട്‌ ” പോളീസൈതീമിയ റൂബ്രാ വിര ” പോലെ കേൾക്കാൻ പഞ്ചുള്ള രോഗങ്ങൾ വിശദീകരിച്ചുനൽകുന്ന ഡോക്ടർമ്മാർ വരെ.

അതൊക്കെ മോശമാണെന്നല്ല പറഞ്ഞുവരുന്നത്‌. സിനിമാറ്റിക്‌ ആവുന്നതൊരു തെറ്റല്ല. അവയൊക്കെ സമൂഹത്തിൽ ഇമ്പാക്റ്റുണ്ടാക്കിയെന്നത്‌ ഡോക്ടർക്ക്‌ ഒരു രൂപവും ഭാവവാഹാദികളുമുണ്ടെന്ന് ചിന്തിക്കുന്നിടം വരെ എത്തിച്ചുവെന്നതിൽ നിന്ന് മനസിലാക്കാമല്ലോ. അത്‌ ഒരു ലൈൻ ഓഫ്‌ thought മാത്രമാണ്

ചപ്രത്തലമുടിയും സി.പി.ആർ കഴിഞ്ഞ്‌ പൾസ്‌ കിട്ടുമ്പൊഴുള്ള സന്തോഷവും മനസിലെ പ്രണയവുമൊന്നും ഡോക്ടർമ്മാരിൽ ചിലപ്പൊ പ്രതീക്ഷിച്ചുകാണില്ല

ശ്രീനാഥ്‌ ഭാസിയുടെ ആബിദിൽ കണ്ട ഒരു വലിയ പ്രത്യേകത അതൊരു മനുഷ്യനാണെന്നുള്ളതാണ്. വൈകിട്ട്‌ ഫുട്ബോൾ കളിക്കുന്ന, മെൻസ്‌ ഹോസ്റ്റലിൽ കിടന്നുറങ്ങി കാലത്തെണീറ്റ്‌ ഇൻ ചെയ്ത്‌ അടുത്ത കട്ടിലിൽ കിടക്കുന്നവനോട്‌ ഡ്യൂട്ടി കവർ ചെയ്യാൻ സെറ്റ്‌ ചെയ്ത്‌ ടാഗുമിട്ട്‌ സ്റ്റെത്ത്‌ ഒരു കയ്യിൽ ചുരുട്ടിപ്പിടിച്ച്‌ കാഷ്വൽറ്റിയിലേക്ക്‌ വന്ന് കയറുന്ന സെക്കന്റിൽ ആദ്യത്തെ കേസ്‌ തോളത്ത്‌ വാങ്ങുന്ന വെറും സാധാരണ റസിഡന്റ്‌. . .

ആബിദ്‌ പെർഫെക്റ്റല്ല. കുറവുകളുണ്ട്‌. .ട്രീറ്റ്‌ ചെയ്യുന്ന രോഗിക്ക്‌ അപകടം സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന മനസുണ്ട്‌. . .ഒരു കുഴപ്പമുണ്ടായാൽ ചിലപ്പൊഴൊക്കെ തളരുന്നുണ്ട്‌. . ഡോക്ടറും ഒരു മനുഷ്യനാണെന്ന് ആബിദ്‌ തോന്നിക്കുന്നുണ്ട്‌. ഒരുവട്ടമല്ല പലവട്ടം. . .

ഇടവും വലവും ഇരുന്നും കിടന്നുറങ്ങിയും ചിരിച്ചും കളിച്ചും നടന്നുപോയവരിൽ ഒരുപാട്‌ ആബിദുമാരുണ്ട്‌. . .

ആറരക്കൊല്ലം മെഡിക്കൽ കോളജിൽ ജീവിച്ച ഒരുപാടുപേർക്ക്‌ അപരിചിതത്വം തോന്നാതെ ആബിദിനു ജീവൻ കൊടുക്കാൻ നിങ്ങൾക്ക്‌ കഴിഞ്ഞെങ്കിൽ നൂറുകണക്കിന് അവാർഡുകൾ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ലഭിച്ചുകഴിഞ്ഞതായിക്കരുതിക്കൊള്ളൂ

സി.പി.ആർ ചെയ്ത്‌ വിയർത്തുകുളിച്ച്‌ നിൽക്കുന്ന ഒരുപാട്‌ ആബിദുമാരെയും ഉണ്ണിമായ അവതരിപ്പിച്ചതുപോലത്തെ ലേഡി ഡോക്ടർമ്മാരെയും മഡോണയുടെ ജൂണിയറിനെയുമൊക്കെ ഒരു സാദാ മെഡിക്കൽ കോളജ്‌ കാഷ്വൽറ്റിയിൽ വെറുതെ ഒന്ന് തിരിഞ്ഞാൽ കാണാൻ കഴിയും.

പാട്ട്‌ പാടുന്ന ഡോക്ടറും പ്രണയിക്കുന്ന ഡോക്ടറും ഫുട്ബോൾ കളിക്കുന്ന ഡോക്ടറും തൊട്ട്‌ സാധാരണക്കാർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്ന, സാധാരണ ആഗ്രഹങ്ങളും വികാരങ്ങളുമുള്ള സാധാരണക്കാരൻ.

അങ്ങനെയൊരു റസിഡന്റിനെ തന്നതിൽ ആഷിക്‌ അബുവിനോടും അയാളെ ജീവിച്ചുകാണിച്ചതിൽ ശ്രീനാഥ്‌ ഭാസിയോടും നന്ദിയുണ്ട്‌. . .

Top