വൈറസിലെ ഡോക്ടര്‍ അന്നു, ഇതാ ഇവിടെയുണ്ട്‌ ;വൈറലായി കുറിപ്പ്‌

കേരളക്കരയെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘വൈറസ്’. സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായ വൈറസിലെ എല്ലാം കഥാപാത്രങ്ങളും യഥാര്‍ത്ഥ ജീവിതങ്ങളുടെ പകര്‍ന്നാട്ടങ്ങളായിരുന്നു. ഒരോ കഥാപാത്രത്തിന് പുറകിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഈ ഭയാനകമായ നിമിഷത്തെ അതിജീവിച്ച ഒരോ ജിവിതങ്ങളുണ്ട്. പാര്‍വ്വതി തിരുവോത്ത് അഭിനയിച്ച ഡോക്ടര്‍ അന്നു എന്ന കഥാപാത്രം അതുപോലൊരു കഥാപാത്രമായിരുന്നു. നിപയുടെ പ്രചരണം എങ്ങനെയെന്ന് മനസിലാക്കാനും ഒരു നിഗമനത്തിലെത്താന്‍ സഹായകമായതും അന്നു എന്ന കഥാപാത്രത്തിന്റെ ചില നിര്‍ണായകമായ ഇടപെടലുകളായിരുന്നു.

പാര്‍വ്വതി വെള്ളിത്തിരയില്‍ മനോഹരമാക്കിയ അന്നു എന്ന കഥാപാത്രത്തിന്റെ ഉറവിടം കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിന്‍ എംഡി വിദ്യാര്‍ഥിനിയായ ഡോക്ടര്‍ സീതു പൊന്നു തമ്പിയാണ്. നിപ അതിജീവന വഴിയില്‍ ഒരു ‘സിഐഡി’യെ പോലെ ജാഗരൂകയായി പ്രവര്‍ത്തിച്ച ഡോക്ടര്‍ സീതുവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് സീതുവിന്റെ ഭര്‍ത്താവും ഡോക്ടറുമായ ബിജിന്‍ ജോസഫിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്.ചിത്രത്തിലെ പാര്‍വതിയുടെ ഭര്‍ത്താവായി വേഷമിട്ട ജിനു ജോസഫിന്റെ കഥാപാത്രത്തിന് ആധാരമായതും ഡോക്ടര്‍ ബിജിന്‍ ആണ്.

നിപ അതിജീവനത്തിന്റെ കഥ പറയുന്ന ‘വൈറസ്’ മലയാള സിനിമക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.വൈറസില്‍ ചില കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ എന്റെയും ഭാര്യയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
പാര്‍വതി അവതരിപ്പിക്കുന്ന ഡോ.അന്നു എന്ന കഥാപാത്രം കമ്മ്യൂണിറ്റി മെഡിസിന്‍ എംഡി വിദ്യാര്‍ത്ഥിനിയായ എന്റെ ഭാര്യ ഡോക്ടര്‍ സീതു പൊന്നു തമ്പിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ്. കഥാപാത്രത്തെ മനസ്സിലാക്കുന്നതിനായി ആഷിക് അബു, റിമ, പാര്‍വതി, മുഹ്സിന്‍ പരാരി എന്നിവര്‍ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ബിജിന്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നിപ അതിജീവനത്തിന്റെ കഥ പറയുന്ന ‘വൈറസ്’ മലയാള സിനിമക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.
വൈറസില്‍ ചില കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ എന്റെയും ഭാര്യയുടെയും പ്രവര്‍ത്തനങ്ങള്‍ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്..നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ അംഗീകരിക്കപ്പെടുമെന്നോ പൊന്നാട കിട്ടുമെന്നോ ഒന്നും എല്ലാവരേയും പോലെ ഞങ്ങളും കരുതിയിരുന്നില്ല.. മരിച്ചു കിടന്നാല്‍ ഒരു റീത്ത് വെക്കാന്‍ പോലും ആരും വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല .

പാര്‍വതി അവതരിപ്പിക്കുന്ന ഡോ.അന്നു എന്ന കഥാപാത്രം കമ്മ്യൂണിറ്റി മെഡിസിന്‍ MD വിദ്യാര്‍ത്ഥിനിയായ എന്റെ ഭാര്യ ഡോക്ടര്‍ സീതു പൊന്നു തമ്പിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സിനി മയുടെ അണിയറ പ്രവര്‍ത്തകര്‍ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ്.. കഥാപാത്രത്തെ മനസ്സിലാക്കുന്നതിനായി ആഷിക് അബു, റിമ, പാര്‍വതി, മുഹ്‌സിന്‍ പരാരി എന്നിവര്‍ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു.. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ പാര്‍വതിയെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ട്..

അധികമാരാലും അറിയപ്പെടാത്ത വെറുമൊരു pg വിദ്യാര്‍ത്ഥിനിയായ എന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെ പ്പോലും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍വതി സ്വാംശീകരിച്ചു…താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനുള്ള പാര്‍വതിയുടെ ആത്മാര്‍പ്പണം തന്നെയാണ് അവരെ മറ്റുള്ളവരില്‍ നിന്നും ഉയരങ്ങളില്‍ നിര്‍ത്തുന്നത്..ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴുള്ള ഒരു പി.ജി വിദ്യാര്‍ത്ഥിനിയുടെ പരിഭ്രമവും ആത്മവിശ്വാസക്കുറവുമെല്ലാം അതിന്റെ പൂര്‍ണതയില്‍ത്തന്നെ അവതരിപ്പിച്ചിരിക്കുന്നു..

നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്നു യു.വി ജോസ് സാര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചു തുടങ്ങി നിപ സെല്ലിലെ മറ്റുള്ളവര്‍ ഏറ്റെടുത്ത സി.ഐ.ഡി എന്ന പ്രയോഗം സിനിമയിലും കണ്ടപ്പോള്‍ ഭര്‍ത്താവെന്ന നിലയില്‍ എനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവും … ഉള്ളതു പറഞ്ഞാല്‍ തെല്ലൊരഹങ്കാരവും ഇല്ലാതില്ല.. നിപയുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത് കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിന്‍ വിദ്യാര്‍ത്ഥി ആയതു കൊണ്ടാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അധ്യാപര്‍ക്കും പ്രത്യേകിച്ച് HOD ഡോ.തോമസ് ബിന മാഡത്തിനും സഹപാഠികള്‍ക്കും നന്ദി പറയാതിരിക്കാനാകില്ല.

ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്തിരുന്ന അവലോകനങ്ങളില്‍ പങ്കെടുക്കാനും നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാനും അവസരം കിട്ടിയത് ഒരു ഭാഗ്യവും ഈശ്വരാനുഗ്രഹവുമായി കരുതുന്നു. നിപ സെല്ലിലുണ്ടായിരുന്ന Director of health services (DHS) ഡോ.സരിത മാഡം ,ഡോ.നവീന്‍, ഡോ.ഗോപകുമാര്‍ സാര്‍, DMO ഡോ.ജയശ്രീ, ഡോ.അഖിലേഷ്, ഡോ.ആശ,ഡോ. ചാന്ദ്‌നി മാഡം എന്നിവരുടെ പ്രോത്സാഹനവും ഈയവസരത്തില്‍ എടുത്തുപറയാതെ വയ്യ..

പാര്‍വതിയുടെ ഭര്‍ത്താവായി ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം ഞാന്‍ ഇഖ്‌റ ആശുപത്രിയില്‍ കാഷ്വാല്‍റ്റി ഡോക്ടറായി ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്.. നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോള്‍ ഞങ്ങളെയും കൂടെ ചേര്‍ത്ത ആഷിക് അബു,റിമ, മുഹ്‌സിന്‍, പാര്‍വതി എന്നിവരോട് പറഞ്ഞറിയിക്കാനാത്ത നന്ദിയും കടപ്പാടുമുണ്ട്.

Top