ലേലത്തിലൂടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ചോദ്യം ചെയ്ത യുവാവിന് ദാരുണാന്ത്യം

dead body

വിരുദുനഗര്‍: ലേലത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബാങ്ക് ജീവനക്കാരനായ സതീഷ് കുമാറാണ് മരിച്ചത്. തമിഴ്‌നാട്ടിലെ വിരുദുനഗറിലാണ് സംഭവം. കോട്ടൈപ്പെട്ടി പഞ്ചായത്തിലെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് ലേലം വെച്ചത്. ഇത് ചോദ്യം ചെയ്ത സതീഷ് കുമാറിനെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അടിക്കുകയായിരുന്നു. അടിയേറ്റ് വീണ സതീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഏഴ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടൈപ്പെട്ടി പഞ്ചായത്തില്‍ അയ്യായിരത്തിലേറെ വോട്ടര്‍മാരാണുള്ളത്. ഇവിടെ പ്രസിഡന്റ് സ്ഥാനം ലേലം ചെയ്യുന്നതിനായി ഗ്രാമമുഖ്യന്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അണ്ണാ ഡിഎംകെ നേതാക്കളില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്ത ശേഷം ഒരാളെ പ്രസിഡന്റാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പഞ്ചായത്തിന്റെ വികസനത്തിനും ക്ഷേത്രത്തിനുമായി ലേലം പിടിക്കുന്നയാള്‍ വലിയ തുക സംഭാവന നല്‍കണമായിരുന്നു. ലേലത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കൂ.

Top