രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് പഴക്കഥ; സ്ഥാനം കയ്യടക്കി വിരാട് കോലി

ദുബായ്: അന്താരാഷ്ട്ര സെഞ്ചുറിയിലേക്കുള്ള തിരിച്ചുവരവിൽ റെക്കോർഡിട്ട് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോറാണ് കോലി നേടിയത്. ഏഷ്യാ കപ്പിൽ 61 പന്തിൽ പുറത്താവാതെ 122 റൺസ് നേടിയതോടെയാണ് കോലിയെ തേടി നേട്ടമെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോർഡാണ് കോലി മറികടന്നത്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ ഇൻഡോറിൽ രോഹിത് 118 റൺസ് നേടിയിരുന്നു.

ഇക്കാര്യത്തിൽ സൂര്യകുമാർ യാദവാണ് മൂന്നാമത്. ഈ വർഷം ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ് ഹാമിൽ സൂര്യ 117 റൺസ് നേടിയിരുന്നു. 2018ൽ വിൻഡീസിനെതിരെ രോഹിത് പുറത്താവാതെ നേടിയ 111 റൺസ് നാലാമത് നിൽക്കുന്നു. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ അഞ്ചാമതാണ്. 2016ൽ വിൻഡീസിനെതിരെ രാഹുൽ പുറത്താവാതെ 110 റൺസ് നേടിയിരുന്നു.

Top