വിനോദയാത്രയ്ക്കിടെ പത്താം ക്ലാസുകാരനൊപ്പം വൈറല്‍ ഫോട്ടോ ഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു: സ്‌കൂള്‍ ടൂറിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്. വിദ്യാര്‍ഥിയെ ചുംബിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.

കര്‍ണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്‌കൂള്‍ അധ്യാപികയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടൂറിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം പ്രധാനാധ്യാപിക ‘റൊമാന്റിക്’ ഫോട്ടോ എടുത്തത്. ചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ വിദ്യാര്‍ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്‌പെന്‍ഷന്‍.

അധ്യാപിക വിദ്യാര്‍ഥിയെ ചുംബിക്കുകയും വിദ്യാര്‍ഥിയെക്കൊണ്ട് എടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

സംഭവത്തില്‍ ബിഇഒയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെ ഹോരാനാട്, ധര്‍മ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയത്. ഈ യാത്രയ്ക്കിടയിലാണ് വിവാദ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

മറ്റൊരു വിദ്യാര്‍ത്ഥിയേക്കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് ബിഇഒ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2005ലാണ് ഈ അധ്യാപിക പ്രൈമറി സ്‌കൂള്‍ അധ്യാപികയായി വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്കെത്തുന്നത്. 2015ലാണ് ഇവര്‍ക്ക് ഹൈസ്‌കൂളിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

Top