ഫെമ ചട്ടലംഘനം; തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഇ ഡി നോട്ടീസ്

ഫെമ ചട്ടലംഘനം നടത്തിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം പിയുമായ മഹുവ മൊയ്ത്രയ്ക്ക് ഇ ഡി യുടെ നോട്ടീസ്. ഫെബ്രുവരി 19ന് അന്വേഷണ ഏജൻസിക്ക് മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മഹുവയ്ക്ക് നോട്ടീസ് അയച്ചത്. ഡൽഹിയിലെ ഓഫീസിൽ എത്തണമെന്നാണ് നിർദേശം. അന്ന് മഹുവയുടെ മൊഴി രേഖപ്പെടുത്തുമെന്നും നോട്ടീസിൽ പറയുന്നു.

കോഴ വാങ്ങി പാർലമെന്റിൽ ചോദ്യം ചോദിച്ചുവെന്ന കേസിൽ മഹുവയ്‌ക്കെതിരെ സി ബി ഐയും അന്വേഷണം നടത്തുന്നുണ്ട്. വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതായി ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് മഹുവയുടെ എംപി സ്ഥാനം റദ്ദാക്കിയിരുന്നു. നിലവിൽ ലോക്പാലിന്റെ നിർദേശപ്രകാരമാണ് സി ബി ഐ അന്വേഷണം നടക്കുന്നത്. സാമ്പത്തിക ലാഭത്തിന് വേണ്ടി ദേശീയസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയെന്ന ഗുരുതര ആരോപണവും ബിജെപി എം പി നടത്തിയിരുന്നു.

പാർലമെൻ്റ് അംഗമെന്ന നിലയിൽ തൻ്റെ ഇമെയിൽ ഐഡിയും ലോഗിൻ വിശദാംശങ്ങളും മറ്റൊരാൾക്ക് കൈമാറിയിരുന്നുവെന്നും മഹുവയ്‌ക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇത് മഹുവ സമ്മതിച്ചു. ഇങ്ങനെ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ ലോഗിൻ പലർക്കും നൽകുന്നത് ഒരു സാധാരണ രീതിയാണെന്നും മഹുവ പറഞ്ഞിരുന്നു. പാർലമെന്റ് എത്തിക്സ് കമ്മിറ്റിയായിരുന്നു മഹുവയ്‌ക്കെതിരായ കൈക്കൂലി ആരോപണങ്ങൾ അന്വേഷിച്ചത്. സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മഹുവയെ പുറത്താക്കാൻ ശിപാർശ ചെയ്തതും എത്തിക്സ് കമ്മിറ്റി ആയിരുന്നു.

ഡിസംബറിലാണ് മഹുവയെ പാർലമെന്റിൽനിന്ന് പുറത്താക്കുന്നത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്താതെയാണ് നടപടി എടുത്തതെന്ന് മഹുവ അന്നുതന്നെ പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചതിനെ പേരിൽ താൻ വേട്ടയാടപ്പെടുത്തായാണെന്നായിരുന്നു മഹുവയുടെ പ്രതികരണം.

Top