കൊല്ലം: കൊട്ടാരക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വിനു മോഹന്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് താരത്തിന്‍റെ പേര് ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുള്ളത്.
ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാന നേതൃത്വം നിലവില്‍ നല്‍കിയിരിക്കുന്ന സാധ്യതാ പട്ടികയില്‍ കേന്ദ്രനേതൃത്വം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഏഴ് തവണ ബാലകൃഷ്ണ പിള്ളയെ നിയമസഭയിലെത്തിച്ച കൊട്ടാരക്കര ഐഷ പോറ്റിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിക്കുകയായിരുന്നു. പന്ത്രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് 2006ൽ ഐഷ പോറ്റി കൊട്ടാരക്കരയിൽ ജയിക്കുന്നത്. മുന്‍പ് വിജയ ചരിത്രമുള്ളതിനാല്‍ തന്നെ ഇടതു മുന്നണി ഉറപ്പിച്ച സീറ്റുകളിൽ ഒന്നാണ് കൊട്ടാരക്കര. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാലാണ് ഇത്തവണ ഇടത് സ്ഥാനാർത്ഥി.
ചര്‍ച്ചയുടെ ഒരുഘട്ടത്തില്‍ നേമത്ത് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നെങ്കിലും തൃശൂരിലോ വട്ടിയൂര്‍കാവിലോ മത്സരിക്കാനാണ് സാധ്യത. നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെ മത്സര രംഗത്ത് ഉണ്ടാകും.