ഗുസ്തിയുടെ ഭാവി ഇരുട്ടിലാണ് എന്നതില്‍ ദുഃഖമുണ്ട്, ഞങ്ങളുടെ ദുഃഖം ഞങ്ങള്‍ ആരോടു പറയും?:വിനേഷ് ഫോഗട്ട്

ഡല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റ് സ്ഥാനത്തേക്ക് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ക്യാമറയ്ക്കു മുന്‍പില്‍ കണ്ണീരോടെ ഗുസ്തി താരം വിനേഷ് ഫോഗട്ട്.വളരെ ചെറിയ പ്രതീക്ഷയാണുള്ളത്. എന്നാലും ഞങ്ങള്‍ക്ക് നീതി കിട്ടുമെന്നാണ് കരുതുന്നതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.ഗുസ്തിയുടെ ഭാവി ഇരുട്ടിലാണ് എന്നതില്‍ ദുഃഖമുണ്ട്. ഞങ്ങളുടെ ദുഃഖം ഞങ്ങള്‍ ആരോടു പറയും? ഞങ്ങള്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്, വിനേഷ് കണ്ണീരോടെ പറഞ്ഞു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് വിനേഷ് ഫോഗട്ട്.

വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ബ്രിജ് ഭൂഷനെതിരേ ലൈംഗികചൂഷണ ആരോപണത്തില്‍ സമരം ചെയ്തത്. താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ബ്രിജ് ഭൂഷന്‍ സ്ഥാനം ഒഴിയുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിങ്, ഏഴിനെതിരേ 40 വോട്ടുകള്‍ക്ക് വിജയിച്ചു.

വ്യാഴാഴ്ച ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം വന്നതിന് തൊട്ടു പിന്നാലെ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. തുടര്‍ന്ന് ഗുസ്തി കരിയര്‍ അവസാനിപ്പിക്കുന്നതായി ബൂട്ടുകള്‍ ഉപേക്ഷിച്ചുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു.

Top