‘പത്തൊമ്പതാം നൂറ്റാണ്ടുമായി’ വിനയന്‍; തിരുവിതാംകൂറിന്റെ കഥ, നിര്‍മ്മാണം ഗോകുലം ഗോപാലന്‍

തിരുവിതാംകൂറിന്റെ വീരകഥകള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ സംവിധായകന്‍ വിനയന്‍ എത്തുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രവുമായാണ് വിനയന്‍ ഇത്തവണ എത്തിയിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയന്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുമെന്ന് വിനയന്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. കൊവിഡ് കാഠിന്യം കുറയുന്നെങ്കില്‍ ഈ ഡിസംബര്‍ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്:

വര്‍ഷങ്ങളായുള്ള ചര്‍ച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങള്‍ക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനര്‍ നിര്‍മ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരന്‍മാരേയും, ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിര്‍മ്മാണച്ചെലവു വരുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിന്റെ കാഠിന്യം കുറയുന്നെങ്കില്‍ ഈ ഡിസംബര്‍ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹന്‍ ലാലും ഈ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളില്‍ കണ്ടാല്‍ മാത്രമേ അതിന്റെ പൂര്‍ണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോള്‍ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹ ചര്യം അടുത്ത വര്‍ഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാന്‍..
നിങ്ങളേവരുടെയും അനുഗ്രഹാശിസുകള്‍ ഉണ്ടാകണം….
വിനയന്‍

Top