എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു

കൊച്ചി : എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും നടൻ മദ്യലഹരിയിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചാണ് വിനായകന്‍ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയാതിനെ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. നോര്‍ത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കലൂരിലാണ് വിനായകന്‍ ഭാര്യക്കൊപ്പം താമസിക്കുന്നത്. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്റെ പേരില്‍ വിനായകന്‍ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മഫ്തിയില്‍ വനിത പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ വനിത പൊലീസിനോട് വിനായകന്‍ ബഹളം വെച്ചു. അതിനുശേഷം വൈകിട്ട് ആറോടെയാണ് വിനായകന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ സ്റ്റേഷന് മുന്നില്‍നിന്നും സിഗരറ്റ് വലിച്ചതിന് വിനായകനില്‍ നിന്ന് പൊലീസ് പിഴയീടാക്കി. ഇതിന് പിന്നാലെ സ്റ്റേഷനില്‍ കയറി വീട്ടിലേക്ക് വന്ന വനിത പൊലീസ് ആരാണെന്ന് അറിയണമെന്ന് പറഞ്ഞ് വിനായകന്‍ ബഹളം വെച്ചുവെന്ന് പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്നാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് വിനായകനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി. വൈദ്യപരിശോധനയില്‍ വിനായകന്‍ മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. പൊതുയിടത്തില്‍ മദ്യലഹരിയില്‍ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്.

Top