‘തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ല’; പൊലീസിനോട് ചോദിക്കണമെന്ന് വിനായകൻ

കൊച്ചി : തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കിൽ പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് വിനായകനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനിടെയണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്തായിരുന്നു പൊലീസ് സ്റ്റേഷനിലെത്താനുള്ള കാരണം എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു വിനായകന്റെ മറുപടി. താനൊരു പരാതി കൊടുക്കാൻ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു.

‘‘സംഭവം എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എനിക്കൊന്നും അറിയില്ല. ഞാനൊരു കംപ്ലെയ്ന്റിനു പോയതാ. പുള്ളിയോട് ചോദിക്ക്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനാണെന്ന് പുള്ളിയോട് ചോദിച്ചാൽ മതി. ഞാൻ ആകെ ടയേർഡ് ആണ്. എന്തുവേണമെങ്കിലും പറയാമല്ലോ. ഞാനൊരു പെണ്ണുപിടിയനാണെന്നും പറയാമല്ലോ. ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവർക്ക് പറയാം.’’– വിനായകൻ പറഞ്ഞു.

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് വിനായകൻ പൊലീസിനെ കല്ലൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിലെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. അതിൽ തൃപ്തനല്ലാതെ വിനായകൻ പൊലീസിനെ പിന്തുടർന്ന് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നടൻ അവിടെവച്ച് പുകവലിച്ചു. ഇതിന് പൊലീസ് പിഴയടപ്പിച്ചു. ശേഷം അകത്തുകയറിയ നടൻ ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തു.

തുടർന്ന് സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. നടൻ മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Top