ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ച കേസ് ; കുറ്റം സമ്മതിച്ച് വിനായകന്‍

കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കുറ്റം സമ്മതിച്ച് വിനായകന്‍. പൊലീസിന് യുവതി കൈമാറിയ വോയ്സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍ സമ്മതിച്ചു. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിനായകന്‍.

കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് പൊലീസ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. സ്റ്റേഷന്‍ ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കവേ വിനായകന്‍ ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി.

Top