എട്ട് പോലീസുകാരെ വെടിവച്ച് കൊന്ന ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊന്ന കേസിലെ മുഖ്യസൂത്രധാരനും ഗുണ്ടാതലവനുമായ വികാസ് ദുബെ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വന്ന പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വികാസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകം, വധശ്രമം ഉള്‍പ്പെടെ അറുപതോളം കേസുകള്‍ ദുബെയുടെ പേരിലുണ്ട്. ദുബെയെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ദുബെയുടെ പത്തോളം അനുയായികള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 16 അംഗ പോലീസ് സംഘമാണ് വികാസ് ദുബെയെ പിടികൂടാനായി ബികാരു ഗ്രാമത്തിലെത്തിയത്.

രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിന് പിന്നാലെയാണ് ദുബെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതെന്ന് ദുബെയുടെ അമ്മ സരളാദേവി പറഞ്ഞു. എംഎല്‍എയാവാനാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊന്നത്.

Top