ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരരെ ഉന്മൂലനം ചെയ്യാന്‍ അവസാന ഘട്ട ‘കടും കൈ’ പ്രയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യന്‍ പൊലീസ് സര്‍വീസിലെ സിംഹമെന്ന് അറിയപ്പെടുന്ന കെ. വിജയകുമാറിനെ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായ ജമ്മു കാശ്മീര്‍ ഗവര്‍ണ്ണറുടെ സുരക്ഷാ ഉപദേഷ്ടാവാക്കി നിയമിച്ചാണ് മോദി സര്‍ക്കാര്‍ ഭീകരവാദികളെ ഞെട്ടിച്ചിരിക്കുന്നത്.
ജയലളിതയുടെ ഭരണകാലത്ത് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരിക്കുമ്പോള്‍ ഗുണ്ടകളെ കൂട്ടത്തോടെ വെടിവച്ച് കൊന്ന് തുടങ്ങിയ വിജയകുമാര്‍ പിന്നീട് ബി.എസ്.എഫിലും സി.ആര്‍.പി.എഫിലും പ്രവര്‍ത്തിച്ചപ്പോഴും രക്തരൂക്ഷിത നടപടികള്‍ സ്വീകരിച്ച് മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും പേടി സ്വപ്നമായിമാറി.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവായി കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഈ ഉദ്യോഗസ്ഥനെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷവും തുടരാന്‍ അനുവദിക്കുകയായിരുന്നു.
ഇപ്പോള്‍ ജമ്മു കാശ്മീരിലെ സ്ഥിതി സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ ഭീകരരെയും അവരെ സഹായിക്കുന്നവരെയും തരിപ്പണമാക്കുക എന്ന ദൗത്യമാണ് വിജയകുമാറിന് കേന്ദ്രം നല്‍കിയിരിക്കുന്നത്.
ക്രിമിനലുകളെയും മാവോയിസ്റ്റുകളെയും തീവ്രവാദികളെയുമൊക്കെ പിടികൂടുക എന്നതിലല്ല കൊലപ്പെടുത്തുക എന്നതില്‍ മാത്രമാണ് വിജയകുമാര്‍ അദ്ദേഹത്തിന്റെ സര്‍വീസില്‍ ഇതുവരെ പ്രാധാന്യം കൊടുത്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഈ സിംഹത്തിന്റെ വരവറിഞ്ഞ ജമ്മു കാശ്മീര്‍ കിടുങ്ങിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെയാണ് വിജയകുമാറിന്റെ നിയമനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പഞ്ചാബില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ കെ.പി.എസ് ഗില്‍ തീവ്രവാദികളെ അടിച്ചമര്‍ത്തിയത് പോലെ കാശ്മീര്‍ താഴ്‌വരയെ തീവ്രവാദികളുടെ ശവപറമ്പാക്കി വിജയകുമാര്‍ മാറ്റുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2019-ല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കാശ്മീരിലെ ഭീകരവാദം അടിച്ചമര്‍ത്തിയ പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളെ അഭിമുഖീകരിക്കാനാണ് മോദി താല്‍പ്പര്യപ്പെടുന്നത്.
പാക്ക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ വീണ്ടും മിന്നല്‍ ആക്രമണം നടത്താനുള്ള സാധ്യതയും ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്.
ജമ്മു കാശ്മീര്‍ പൊലീസും അര്‍ദ്ധ സേനാ വിഭാഗങ്ങളും സൈന്യവും കമാന്‍ണ്ടോകളും സംയുക്തമായ ഓപ്പറേഷനാണ് ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കാശ്മീരില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വിജയകുമാറിന്റെ നിയമനവും അദ്ദേഹത്തിന്റെ കൂടി താല്‍പ്പര്യപ്രകാരമാണ്.