രാജീവ് വധക്കേസ്;പ്രതികളുടെ മോചനം ആവശ്യപ്പെട്ട് വിജയ് സേതുപതി ഗവർണ്ണർക്ക് കത്തയച്ചു

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് സേതുപതി ഗവർണർക്കു കത്തയച്ചു. അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും വിഷയത്തിൽ ഗവർണർക്ക് അന്തിമ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. ഇക്കാര്യം വിജയ് സേതുപതി കത്തിൽ ചൂണ്ടിക്കാട്ടി.

 

രാജീവ് ഗാന്ധി വധക്കേസിൽ നേരിട്ടു പങ്കില്ലാതിരുന്നിട്ടും 29 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്നു വിജയ് സേതുപതി, സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ മാതാവ് അർപുതമ്മാൾ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. കൂടാതെ ഗവർണറോട് ഇക്കാര്യം അഭ്യർഥിക്കുന്ന വിഡിയോയും പങ്കുവച്ചു.

 

മകനുവേണ്ടി 29 വർഷം നിയമപോരാട്ടം നടത്തിയ പേരറിവാളന്റെ അമ്മ അർപ്പുതമ്മാളിന്‍റെ പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്നും മക്കൾ സെൽവൻ വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. 19ാം വയസ്സിൽ ജയിലിൽ അടക്കപ്പെട്ട പേരറിവാളന് 26 വർഷങ്ങൾക്ക് ശേഷമാണ് പരോൾ ലഭിച്ചത്. പേരറിവാളന്‍റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച ഫയലിൽ 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Top