ബ്ലാക്ക്‌മെയിലിംഗ് കേസ്; പിടിയിലായ ഷെരീഫും റഫീഖും മുഖ്യ ആസൂത്രകര്‍

shamna kasim

കൊച്ചി: ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് ഐ ജി വിജയ് സാഖറെ. കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഹൈദരാബാദില്‍നിന്ന് തിരിച്ചെത്തിയാല്‍ ഓണ്‍ലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തുമെന്നും പ്രതികള്‍ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി.

അതേസമയം, പ്രധാന പ്രതികളിലൊരാളായ ഷരീഫ് നിരപരാധിയാണെന്ന് കുടുംബം. ഷരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവ് റഫീക്കാണ് സൂത്രധാരനെന്ന് ഷരീഫിക്കിന്റെ സഹോദരന്‍ ഷഫീക്ക് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് റഫീക്ക്. ഇയാളുടെ ഡ്രൈവറായിരുന്നു ഷരീഫ്. തന്റെ ജേഷ്ഠനെ ഇയാള്‍ കുടുക്കിയതാണെന്ന് സഹോദരന്‍ ആരോപിച്ചു.

എന്നാല്‍ അതേസമയം തന്റെ മകന്‍ തെറ്റുകാരനല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന് ഷെരീഫിന്റെ അമ്മ ബദറുന്നിസ പറഞ്ഞു. കുടുംബമായി ഷെരീഫ് താമസിക്കുന്നത് കൊടുങ്ങല്ലൂരിലാണ്. ഇടക്കിടെ വീട്ടില്‍ വന്ന് പോകുന്നതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം, കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . നടി ഷംന കാസിമിനെ കെണിയില്‍പ്പെടുത്താന്‍ പദ്ധതിയുണ്ടാക്കിയത് ഷെരീഫാണ്. ഷെരീഫിനെതിരെ നേരത്തെ വധശ്രമത്തിന് പാലക്കാട് കേസുണ്ട്.

തമിഴ്‌നാട്ടിലും തൃശ്ശൂരിലുമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രത്യേക സംഘം തൃശ്ശൂരില്‍ വെച്ച് പിടികൂടിയത്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ നോക്കിയ കേസിലും പാലക്കാട്ടെ ഹോട്ടലില്‍ എട്ട് യുവതികളെ എത്തിച്ച് പണം തട്ടിയ സംഭവത്തിലെയും ആസൂത്രകന്‍ മുഹമ്മദ് ഷെരീഫ് ആണ്. ഷംന കാസിമിനെ ഇയാള്‍ പലവട്ടം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയില്‍ അടക്കം അവസരം വാദ്ഗാനം ചെയ്ത് പെണ്‍കുട്ടികളെ എത്തിച്ചത് ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്.

Top