കൈക്കൂലിക്കേസിൽ കയ്യോടെ പിടികൂടിയാൽ പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാർശ

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ കയ്യോടെ പിടികൂടിയാൽ ആ ജീവനക്കാരനെ സർവീസിൽ നിന്ന് ഉടനെ പിരിച്ചുവിടണമെന്നു വിജിലൻസ് ശുപാർശ ആഭ്യന്തരവകുപ്പിനു കൈമാറി. ഇതുസംബന്ധിച്ചു വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിയുടെ അനുമതിയോടെ ചീഫ്സെക്രട്ടറിക്കും കൈമാറി. കയ്യോടെ പിടികൂടപ്പെടുന്നവർ സസ്പെൻഷനിലാകുമെങ്കിലും 3 മാസം കഴിഞ്ഞു തിരിച്ചുകയറി അതേ ഓഫിസിൽ ഇരുന്നു വർഷങ്ങളോളം കൈക്കൂലി വാങ്ങുന്ന പരാതികൾ വിജിലൻസിനു ലഭിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്ത് പരിസരത്തു നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ ചില്ലറപ്പൈസ പോലും ഓഫിസിൽ വരുന്നവരിൽ നിന്നു കണക്കു പറഞ്ഞു വാങ്ങിയെന്നാണു വിജിലൻസിന്റെ റിപ്പോർട്ട്. 17 കിലോ നാണയങ്ങളാണ് ഇൗ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തത്.

കയ്യോടെ പിടികൂടി എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നവർക്കു സർവീസ് ചട്ടങ്ങളനുസരിച്ചുള്ള ഏറ്റവും ഉയർന്ന അച്ചടക്കനടപടിയായ പിരിച്ചുവിടൽ തന്നെ നടപ്പാക്കണമെന്നാണു വിജിലൻസിന്റെ ശുപാർശ. 2022 ൽ 47 പേരെയും ഇൗ വർഷം ഇതുവരെ 23 പേരെയുമാണു കയ്യോടെ പിടികൂടിയത്. ഇത്തരം ട്രാപ്പ് കേസുകളിൽ വിജിലൻസിന്റെ റെക്കോർഡാണു കഴിഞ്ഞ വർഷത്തെ 47 പേർ.

പൊലീസിലാണ് അച്ചടക്കനടപടിയുടെ ഭാഗമായി പിരിച്ചുവിടൽ നടപ്പാക്കിയത്. സേനാവിഭാഗം എന്ന നിലയിലാണ് ഇൗ പിരിച്ചുവിടൽ. കേരള പൊലീസ് ഡിപ്പാർട്മെന്റ് എൻക്വയറി റൂൾ 10 പ്രകാരം ക്രിമിനൽ കേസിൽ പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടിയെടുക്കാമെങ്കിലും പിരിച്ചുവിടൽ ഉൾപ്പെടെ നടപടിക്കു നിയമതടസ്സമുണ്ട്.

എന്നാൽ റൂൾ 10ലെ വ്യവസ്ഥ മാറ്റി, ക്രിമിനൽ കേസിൽ പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടൽ ഉൾപ്പെടെ നടപടിയെടുക്കുകയും കോടതി വിധിയുടെ അനുമാനത്തിൽ പുനഃപരിശോധന നടത്തുകയും ചെയ്യാം എന്ന ഭേദഗതിക്ക് ആഭ്യന്തരവകുപ്പു നിർദേശിച്ചിരിക്കുകയാണ്. ഇപ്പോൾ പിഎസ്‌സിയുടെ പരിഗണനയിലാണ്. എങ്കിലും ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ ഇപ്പോൾ തന്നെ പൊലീസ് പിരിച്ചുവിടുന്നുണ്ട്. ഇവർ കോടതിയെ സമീപിച്ചാൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയാണു ചെയ്യുന്നത്. മറ്റു വകുപ്പുകളിലും ഇതു നടപ്പാക്കണമെന്നാണു വിജിലൻസിന്റെ ശുപാർശ.

Top