vigilance raid in K Babu’s house

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവിധ കേസുകളില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ വീട്ടിലടക്കം ഏഴിടത്ത് വിജിലന്‍സ് റെയ്ഡ് നടത്തി. ബാബുവിന്റെ തൃപ്പൂണിത്തറയിലെ വസതിയിലും പെണ്‍മക്കളെ വിവാഹം ചെയ്തയച്ചിരിക്കുന്ന പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലും സന്തതസഹചാരികളായ രണ്ടു പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.

അനധികൃത സ്വത്ത് സമ്പാദനത്തിന് ബാബുവിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.

മന്ത്രി കെ.ബാബുവിന്റെയും ബിനാമികളുടെയും വസതികളില്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് സംഘം എട്ടുലക്ഷം രൂപ പിടിച്ചെടുത്തു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും ബിനാമി എന്ന് വിജിലന്‍സ് പറയുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്റെ വസതിയില്‍ നിന്നും ആറര ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് നൂറുദിനം പിന്നിടുമ്പോള്‍ വിജിലന്‍സ് അന്വേഷണത്തില്‍ കുരുക്ക് മുറുകിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം യുഡിഎഫ് സര്‍ക്കാരിലെ എട്ടോളം മന്ത്രിമാര്‍ക്കാണ്. മന്ത്രിമാരായിരുന്ന കെ.ബാബു, പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ.എം മാണി വി.കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, എം.കെ മുനീര്‍ എന്നിവര്‍ വിവിധ കേസുകളിലും അഴിമതി ആരോപണത്തിലുമായി വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്.

ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകളും ആസ്തിയും പരിശോധിക്കാനാണ് റെയ്ഡ് നടത്തിയത്.

അതിരാവിലെ തന്നെ വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം ഏഴോളം കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാബു നടത്തിയ ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്.

ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ ബാറുടമയും വ്യവസായിയുമായ വിഎം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ തെളിവു നല്‍കിയിരുന്നു. ലൈസന്‍സ് അനുവദിക്കുന്നതിന് പണപ്പിരിവ് നടത്തിയതിന്റെ തെളിവുകളാണ് നല്‍കിയിരുന്നത്. ഇതില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബാര്‍ അഴിമതിക്കേസില്‍ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആദ്യം കേസ് എടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് ബാബുവിനെതിരായ കേസ് അവസാനിപ്പിക്കുകയായിരുന്നു.

Top