Vigilance raid in ex sidco MD’s home

തിരുവനന്തപുരം: സിഡ്‌കോയുടെ മുന്‍ എംഡി സജി ബഷീറിന്റെ തലസ്ഥാനത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സജിയുടെ പേരൂര്‍ക്കട മണ്ണാംമൂലയിലെ വസതിയിലാണ് പ്രത്യേക സംഘം റെയ്ഡ് നടത്തിയത്.

പ്രാഥമിക പരിശോധനയില്‍ വീട്ടില്‍ നിന്നും 23 ലക്ഷം രൂപ കണ്ടെടുത്തു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സിഡ്‌കോ എം.ഡിയായിരിക്കെ സജി ബഷീര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി വരികയായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായാണ് രാവിലെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടന്നത്.

സിഡ്‌കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് സജി ബഷീര്‍ കോടികള്‍ തട്ടിയെന്നാണ് ആരോപണം. ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചക്കും ഉന്നമനത്തിനും വേണ്ടി 1975ല്‍ സ്ഥാപിതമായ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന ചെറുകിട വ്യവസായ കോര്‍പറേഷന്‍ (സിഡ്‌കോ).

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സജി ബഷീര്‍ സിഡ്‌കോ എംഡിയാകുന്നത്. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരും ഇദ്ദേഹത്തെ നിലനിര്‍ത്തിയിരുന്നു.

ഈ കാലയളവില്‍ ഇയാള്‍ക്കെതിരെ എട്ടു വിജിലന്‍സ് അന്വേഷണങ്ങളാണ് വന്നത്. ഇതില്‍ രണ്ടുകേസുകളില്‍ ഇദ്ദേഹം ഒന്നാം പ്രതിയായിരുന്നു. ഒലവക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഷെഡുകള്‍ വാടകയ്ക്ക് നല്‍കിയതില്‍ സിഡ്‌കോയ്ക്ക് ഒരു കോടി പതിനെട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ഒന്നാമത്തെ കേസ്.

കഴക്കൂട്ടത്ത് മേനംകുളത്തെ ടെലികോം സിറ്റി പദ്ധതിയുടെ ഭാഗമായി മണലെടുപ്പ് നടത്തിയതിലെ ക്രമക്കേടാണ് രണ്ടാമത്തെ കേസ്. ഇതുവഴി സജിബഷീര്‍ 5 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Top