Vigilance raid in Cashew Development Corporation

കൊല്ലം: കശുവണ്ടി കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷനിലെ രേഖകള്‍ വിശദമായി പരിശോധിച്ചു.

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. മുന്‍ എംഡി രതീഷാണ് കേസില്‍ രണ്ടാം പ്രതി. കഴിഞ്ഞ ഓണക്കാലത്ത് തോട്ടണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസെടുത്തത്.

ഇവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന, കണക്കില്‍ കൃത്രിമം കാണിക്കല്‍, എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ വിജിലന്‍സ് തയ്യാറാക്കിയിരുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന ബി.രാധാകൃഷ്ണപിള്ള കഴിഞ്ഞ ഡിസംബര്‍ 23നാണ് വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയത്.

സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ കിലോഗ്രാമിന് 103 മുതല്‍ 107 രൂപയ്ക്കു വരെ സീസണില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പ്പറേഷന്‍ വാങ്ങിയത് 117 രൂപയ്ക്കാണെന്ന് കണ്ടെത്തി. കൂടിയ വിലയ്ക്കു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയ ഇടപാടിനു പിന്നില്‍ ചെയര്‍മാനും എംഡിക്കുമാണ് മുഖ്യ പങ്കെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആവശ്യത്തിനു സ്റ്റോക്ക് ഇല്ലാതെ കരാറെടുത്ത ജെഎംജെ ട്രേഡേഴ്‌സ്, സ്വകാര്യ മുതലാളിമാരില്‍ നിന്നു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങി കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കശുവണ്ടി കോര്‍പറേഷന്‍ വാങ്ങിയ തോട്ടണ്ടിയുടെ 80 ശതമാനവും ജെഎംജെയില്‍ നിന്നാണെന്നും ഇതിനു പിന്നില്‍ പ്രത്യേക സംഘമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Top