സൂരജിന്റെ മൊഴി അസംബന്ധം; വിജിലന്‍സിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി

തിരുവനന്തപുരം: ടി.ഒ.സൂരജിന്റെ മൊഴി അസംബന്ധം വിജിലന്‍സിന്റ ചോദ്യംചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയതായി ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്.

ഇബ്രാഹിം കുഞ്ഞിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതെന്നാണ് ടി.ഒ.സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഉദ്യോഗസ്ഥരെല്ലാം തന്നെ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കാമെന്ന് എഴുതിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് താനും പണം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് രേഖപ്പെടുത്തിയതെന്നും ഇബ്രാഹിം കുഞ്ഞ് വിജിലന്‍സിനോട് പറഞ്ഞു.

നേരത്തെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കൃത്യമായ മറുപടി അദ്ദേഹത്തില്‍നിന്ന് വിജിലന്‍സിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ചോദ്യാവലി തയ്യാറാക്കിയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്.

Top