വിജിലന്‍സ് അന്വേഷണം: സമയപരിധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു മാസം മുതല്‍ 12 മാസം വരെയാണ് കേസ് അന്വേഷണത്തിനുള്ള സമയപരിധി. അന്വേഷണങ്ങള്‍ നീണ്ടുപോകാതിരിക്കാന്‍ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതല്‍ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി നിശ്ചയിച്ചത്. മൂന്നു മാസം മുതല്‍ 12 മാസം വരെയാണ് അന്വേഷണത്തിന് സമയപരിധി.

വിജിലന്‍സ് നടത്തുന്ന മിന്നല്‍ പരിശോധനക്കു ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ ശുപാര്‍ശകള്‍ ഒരു മാസത്തിനകം നല്‍കണം, ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ, അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാല്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഡയറക്ടര്‍ അനുമതി നല്‍കുന്ന പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണം, കൈക്കൂലി വാങ്ങുമ്പോള്‍ കൈയോടെ പിടികൂടിയാല്‍ 6 മാസത്തിനകം കുറ്റപത്രം നല്‍കണം.

കൈക്കൂലി കൈയോടെ പിടികൂടിയാല്‍ ഉദ്യോഗസ്ഥനെ മാതൃവകുപ്പ് പിരിച്ചുവിടണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ട്രാപ്പ് കേസില്‍ പിടികൂടിയാലും സസ്‌പെന്‍്ഡ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥന്‍ തിരികെ കയറുകയും സ്ഥാനകയറ്റം ലഭിച്ച പെന്‍ഷനായാലും കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാകാത്ത സാഹചര്യമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണവും കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണവുമെല്ലാം 12 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. അതേ സമയം കോടതി നിര്‍ദ്ദേശമുണ്ടായാല്‍ സമയപരിധിയില്‍ മാറ്റമുണ്ടാകുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.ഏതെങ്കിലും സാഹചര്യത്തില്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയം നീട്ടി വാങ്ങണമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡയറക്ടറുടെ പ്രത്യേക അനുമതിയും ആവശ്യമാണ്. ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്, ഇതിന് ശേഷമുള്ള കേസുകളിലായിരിക്കും സമയപരിധി ബാധകം.

Top