കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫീസിലാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്. മൂന്നാം തവണയാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യുന്നത്.

നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളും ഷാജി സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാവും ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുക.

എം.എല്‍.എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിനിടയാക്കിയത്. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാജിയുടെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം 47 ലക്ഷം രൂപയും നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

 

Top