vigilance enquiry against kadakampally surendran

തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലന്‍സ് ദ്രുതപരിശോധന.

അനര്‍ട്ട് ഡയറക്ടര്‍ നിയമനത്തില്‍ വൈദ്യുതി മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രന്‍ അന്യായമായി ഇടപെട്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

അനര്‍ട്ട് ഡയറക്ടറായി ഡോക്ടര്‍ ഹരി കുമാറിനെ നിയമിച്ചെന്ന പരാതിയിലാണ് പരിശോധന.

അനര്‍ട്ട് ഡയറക്ടറായി ഡോ ഹരികുമാറിനെ നിയമിച്ചത് ചട്ടവിരുദ്ധമായാണെന്നും, നിയമന ക്രമക്കേടിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എം വിന്‍സെന്റ് എംഎല്‍എയാണ് കോടതിയെ സമീപിച്ചത്.

വിജിലന്‍സ് അന്വേഷണം നേരിടുന്നയാളാണ് ഹരികുമാറെന്നും, നിയമനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹരികുമാര്‍ പാരമ്പര്യേതര ഊര്‍ജവകുപ്പ് പദ്ധതി ഡയറക്ടറായിരിക്കെ 200710 ലെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടത്തെിയിരുന്നു. 14.50 കോടിയുടെ നഷ്ടം പൊതുഖജനാവിനുണ്ടായതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്നാണ് ഹരികുമാറിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Top