vigilance enquiry-against adgp r Sreelekha

sreelekha

കൊച്ചി: ഇന്റലിജന്‍സ് എ.ഡി.ജി.പി: ആര്‍.ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയല്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് വകുപ്പ് ശുപാര്‍ശ ചെയ്തത്

മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം,റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍,ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം,വകുപ്പിനു വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് തുടങ്ങി നിരവധി ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷണത്തിനു ആധാരമായി ഗതാഗത വകുപ്പ് ചൂണ്ടികാട്ടുന്നത്.

സ്ഥലംമാറ്റത്തിലൂടെ ആര്‍.ശ്രീലേഖ ഗതാഗത കമ്മിഷണറായിരുന്ന കാലയളവില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഫയല്‍ 2016 ജൂലായ് 25 ന് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ.ശശീന്ദ്രനു കൈമാറുകയായിരുന്നു. സെക്രട്ടറിയുടെ ഫയല്‍ ഗതാഗതമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കൈമാറി.

നാലു മാസമായിട്ടും ഫയലില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുത്തില്ല.കേരള ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ഗതാഗത കമ്മിഷമറായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയാണു അന്വേഷണം നടത്തിയത്.

നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള അതീവ രഹസ്യം എന്നു രേഖപ്പെടുത്തിയ ഫയല്‍ തച്ചങ്കരി ഗതാഗത സെക്രട്ടറിക്കു കൈമാറുകയായിരുന്നു. ഈ ഫയലാണ് അന്വേഷണം ആവശ്യപ്പെട്ടു മന്ത്രി ചീഫ് സെക്രട്ടറിക്കു കൈമാറിയത്.

എഡിജിപി റാങ്കിലുള്ള ടോമിന്‍ ജെ തച്ചങ്കരിയാണു അതേ റാങ്കിലുള്ള ആര്‍.ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം ശുപാര്‍ശ ചെയ്തത്.

Top