കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അംഗബലം കൂട്ടാൻ ശുപാർശ ചെയ്ത് വിജിലൻസ്‌ ഡയറക്ടർ

തിരുവനന്തപുരം : കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ വിജിലൻസിലെ അംഗബലം കൂട്ടണമെന്ന് ഡയറക്ടർ. അംഗങ്ങളുടെ എണ്ണം 500 ൽ നിന്നും 1000 ആക്കണമെന്നാണ് ശുപാർശ. നിലവിലെ അംഗബലം വച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും പുതിയ തസ്തികകള്‍ സൃഷ്ടിച്ചില്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലെങ്കിലും പൊലീസുകാരെ നിയമിക്കണമെന്നുമാണ് ആവശ്യം.

മിന്നൽ പരിശോധനകളുടെ എണ്ണം കൂട്ടി, കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്നവരുടെ എണ്ണവും കൂടി. ഇതിന് പുറമേയാണ് കേസന്വേഷണങ്ങള്‍. അഴിമതിക്കെതിരെ നടപടി ശക്തമാക്കുന്നമെന്ന സർക്കാർ പ്രഖ്യാപിക്കുമ്പോഴും വിജിലൻസിൽ അംഗ ബലം പഴയതു തന്നെയാണ്. ഇൻസ്പെക്ടർമാരും ഡിവൈഎസ്പിമാരുമാണ് വിജിലൻസിൽ കേസന്വേഷിക്കേണ്ടത്. രണ്ടു റാങ്കിലുമായി 130 പേരുണ്ട്. ഇവർക്കു കീഴിലുള്ള പൊലിസുകാരുടെ എണ്ണം 700. ഈ അംഗബലവുമായി മുന്നോട്ടുപോകാനില്ലെന്നാണ് വിജിലൻസ് ഡയറക്ടർ പറയുന്നത്.

ഒരു അന്വേഷണ ഉദ്യോഗസ്ഥനൊപ്പം ആറു പൊലൂസുകാരെയെങ്കിലും നിയോഗിച്ചാലേ ഉള്ള ജോലികള്‍ തീർക്കാൻ കഴിയൂ. പ്രതിവർഷം 500 ലധികം കേസ് രജിസ്റ്റർ ചെയ്യുന്നു. 8000ത്തിലിധകം പരാതികളെത്തുന്നു. 1500 കേസുകള്‍ കുറ്റപത്രം നൽകാൻ ഇനിയുമുണ്ട്. ഇതുകൂടാതെ കോടതി ജോലിയും ബോധവത്ക്കരണവും മിന്നൽ പരിശോധനകളും.

കൈക്കൂലിക്കാരെ കൈയോടെ പിടികൂടുന്നത് കൂട്ടണമെന്നാണ് വിജിലൻസിന്റെ തീരുമാനം. ഈ വർഷം ഇതേവരെ 48 ഉദ്യോഗസ്ഥരെയാണ് കൈയോടെെ പിടുകൂടിയത്. അഴിമതിക്കാരെ നിരീക്ഷിച്ച് കൈയോടെ പിടികൂടിയാൽ മാത്രം പോര അവരുടെ സ്വന്തം സമ്പാദനം ഉള്‍പ്പെടെ കണ്ടെത്തി കുറ്റപത്രം തയ്യാറാക്കാൻ വലിയൊരു ഉദ്യോഗസ്ഥ സംഘം വേണം.

അഴിമതിക്കെതിരെ നടപടി ശക്തമാക്കണമെങ്കിൽ ഇനിയും പൊലീസുകാരെ വേണമെന്നാണ് ആവശ്യം. പുതിയ തസ്തികൾ സൃഷ്ടിക്കാൻ നിലവിലെ സാമ്പത്തിക ഞെരുക്കത്തിൽ കഴിഞ്ഞില്ലെങ്കിൽ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥരെ തൽക്കാലത്തേക്ക് ഡെപ്യൂട്ടേഷനിലെങ്കിലും നിയമിക്കണമെന്നാണ് ഡയറക്ട ടി.കെ.വിനോദ് കുമാർ സർക്കാരിന് നൽകിയ കത്ത്.

Top