തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്

thomas chandy

കോട്ടയം : മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

കായല്‍ നികത്തി റിസോര്‍ട്ട് നിര്‍മിച്ചു, എം.പി.ഫണ്ട് ഉപയോഗിച്ച് അനധികൃമായി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു എന്നിവയാരോപിച്ച് ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മന്ത്രി തോമസ് ചാണ്ടി, ആലപ്പുഴ കലക്ടര്‍ (2010–12), വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ചെയര്‍മാന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ (2010–11) തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്.

തോമസ് ചാണ്ടി എംഎല്‍എ ആയിരിക്കെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് എംപിമാരായ പി.ജെ.കുര്യന്‍, കെ.ഇ.ഇസ്മായില്‍ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചത് അഴിമതിയും ചട്ടലംഘനവും ആണെന്നായിരുന്നു പരാതി.

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി പത്തുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Top