ഗോവിന്ദാപുരം ചെക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന: രണ്ടര മണിക്കൂറിനിടെ കൈക്കൂലി 16,450 രൂപ

പാലക്കാട്: ഗോവിന്ദാപുരം മോട്ടര്‍ വാഹന വകുപ്പ് ചെക് പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ 16,450 രൂപ കൈക്കൂലി പിടികൂടി വിജിലന്‍സ്. പായയ്ക്കടിയിലും കസേരയ്ക്ക് പിന്നിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. രണ്ടര മണിക്കൂറിനിടെയാണ് ഈ പണം പിടികൂടിയത്. അതേസമയം 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രേഖയാക്കിയത് 12,900 രൂപ മാത്രമാണ്.

രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചതിനുശേഷം പുലര്‍ച്ചെ രണ്ടുമണിക്കാണ് പരിശോധന നടന്നത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയതും വിജിലന്‍സ് കണ്ടിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു.ഇതിന്റെ ഭാഗമായാണ് ഗോവിന്ദാപുരം ചെക് പോസ്റ്റിലും പരിശോധന നടത്തിയത്.കൈക്കൂലിപ്പണത്തിനു പുറമേ, ഓറഞ്ചും ആപ്പിളുമടക്കമുള്ള പഴവര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫിസ് മുറിയിലുമെല്ലാം കണ്ടെത്തി. ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും.

Top