VIGILANCE CASE AGAINST VS’S SON

തിരുവനന്തപുരം :അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ് കേസ് എടുക്കാമെന്ന് നിയമോപദേശം.

അരുണിന്റെ വിദേശയാത്ര, അനധികൃത സ്വത്ത് സമ്പാദനം എന്നിവ അന്വേഷിച്ച വിജിലന്‍സ്,കേസെടുക്കുന്നതിന് നിമയോപദേശം തേടിയിരുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കും അന്തിമ തീരുമാനമെടുക്കുക.

കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു അന്വേഷണം പൂര്‍ത്തയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി രാജേന്ദ്രന്‍ നിയമോപദേശത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വി.എസിന്റെ മകനായ വി.എ.അരുണ്‍കുമാറിന്റെ സ്വത്തും,വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും, വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് പ്രധാന കണ്ടെത്തല്‍. വി.എ.അരുണ്‍കുമാര്‍ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറായിരിക്കെ ലണ്ടന്‍,മക്കാവൂ,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കടക്കം നടത്തിയ വിദേശയാത്രകളിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദിച്ചു,കയര്‍ഫെഡ് എം.ഡിയായിരിക്കെ ക്രമക്കേടുകള്‍ നടത്തി തുടങ്ങിയ പരാതികളിന്മേലുള്ള അന്വേഷണത്തിലാണ് കേസെടുക്കാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്.

വിമാനയാത്രയുടെ പൂര്‍ണ്ണ തുകയുടെ വിവരങ്ങള്‍ കിട്ടാത്തതു കാരണം ശരാശരി തുക അടിസ്ഥാനപ്പെടുത്തിയാണു ചെലവ് കണക്കാക്കിയത്. വി.എ.അരുണ്‍കുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം ,കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലന്‍സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ യുഡിഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അരുണ്‍കുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നില്ല. ആദ്യം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി യായിരുന്ന വി.എന്‍.ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു പരിശോധിച്ചത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ എസ്.രാജേന്ദ്രന്‍, അരുണ്‍കുമാറിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു.

Top