വ്യാജരേഖ ചമച്ച് പണം തട്ടിയെന്ന ആരോപണം, സെന്‍കുമാറിനെതിരായ ഫയല്‍ വിജിലന്‍സ് മടക്കി

senkumar

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് സര്‍ക്കാരില്‍ നിന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പണം തട്ടിയെന്ന ആരോപണത്തിന്റെ ഫയല്‍ വിജിലന്‍സ് മടക്കി.

വിജിലന്‍സ് എസ്പിയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആരോപണം അന്വേഷിക്കേണ്ടത് പോലീസാണെന്ന വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്.

നേരത്തെ, സെന്‍കുമാറിനെതിരായ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയല്‍ വിജിലന്‍സിനു കൈമാറിയിരുന്നു.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാരില്‍ നിന്ന് എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ചീഫ് സെക്രട്ടറി സെന്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. സിപിഎം നേതാവ് സുകാര്‍ണോ ആണ് പരാതിക്കാരന്‍.

2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നുള്ള എട്ടുമാസങ്ങളില്‍ പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നു കാണിച്ച് പ്രത്യേകം അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത്. ഇത് വ്യാജമാണെന്നാണ് പരാതി.

Top