സര്‍ക്കാര്‍ ചിലവില്‍ ചികിത്സ ; മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

K K Shailaja

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അനര്‍ഹമായി ചികിത്സ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് ശൈലജയ്‌ക്കെതിരെ പരാതി നല്‍കിയത്.

ചികിത്സാ റീ ഇമ്പേഴ്‌സെമെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് സുരേന്ദ്രന്‍ ശൈലജയ്‌ക്കെതിരെ ആരോപിച്ചത്. ആരോപണത്തില്‍ കഴമ്പുണ്ടോ എന്നാവും വിജിലന്‍സ് പരിശോധിക്കുക. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.

ശൈലജ 28,800 രൂപയ്ക്ക് കണ്ണടവാങ്ങിയെന്നും ഭര്‍ത്താവും മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുണ്ടായ അരലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചിലവ് സര്‍ക്കാരില്‍ നിന്നും ഈടാക്കിയെന്നുമാണ് മന്ത്രിക്കെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, അനര്‍ഹമായി ആനുകൂല്യങ്ങള്‍ പറ്റിയെന്ന ആരോപണം മന്ത്രി നിഷേധിക്കുകയും ചെയ്തു. ചട്ടപ്രകാരം മന്ത്രിമാര്‍ക്കു ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാം. ചട്ടങ്ങള്‍ പാലിച്ചു തന്നെയാണ് ചികിത്സാ ആനുകൂല്യം കൈപറ്റിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

Top