ഒടുവിൽ ‘പണി’ കിട്ടുമെന്നായപ്പോൾ ചിറ്റിലപ്പിള്ളി കീഴടങ്ങി !

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ള വീഗലാന്‍ഡില്‍ നിന്നും വിണ് പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹാജരാക്കണമെന്ന് ഫൗണ്ടേഷന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിജേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വീഗാലാന്‍ഡ് കമ്പനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം ഇല്ലാ എന്ന വാദം കമ്പനി ഉന്നയിച്ചിരുന്നു ഈ വാദം കമ്പനി ഇന്ന് പിന്‍വലിച്ചു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ വണ്ടര്‍ലായുടെ എംഡിയോട് കോടതി നിര്‍ദേശിച്ചു. ആരൊക്കെയാണ് കമ്പനി എംഡിമാര്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ എന്നീ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ വേണ്ടത്. വിജേഷിന് വേണ്ടി അഡ്വ. സജു എസ് നായര്‍ ആണ് കോടതിയില്‍ ഹാജരായത്.

വീഗാലാന്‍ഡില്‍ 2002 ഡിസംബറില്‍ ജോലിക്ക് കയറിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ചാണ് പരിക്കേറ്റത്. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഇപ്പോള്‍ നല്‍കുന്ന അഞ്ച് ലക്ഷം രൂപയുടെ ധനസഹായം വിജേഷിന്റെ അമ്മക്കാണ് കൈമാറുന്നത്.

Top