ഭയന്ന് അലറിവിളിച്ച് ബഗ്ദാദി; ഒളിത്താവളത്തിലെ സൈനിക നടപടിയുടെ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് യു.എസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. സിറിയയിലെ ഇദ്ലിബ് പ്രവശ്യയിലെ ബഗ്ദാദിയുടെ ഒളിത്താവളത്തിലേയ്ക്ക് യുഎസ് സൈനിക സംഘം നടന്നെത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തില്‍ ബഗ്ദാദി താമസിച്ചിരുന്ന ഒളിത്താവളത്തിലേയ്ക്ക് യുഎസ് സൈന്യത്തെ എത്തിച്ച ഹെലികോപ്ടറിന് നേരെ അജ്ഞാതര്‍ വെടിവെക്കുന്നതും ഹെലികോപ്റ്ററില്‍ നിന്ന് തിരിച്ച് വെടിയുതിര്‍ക്കുന്നതുമായ ദൃശ്യങ്ങളും യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിന് ശേഷം കെട്ടിടവും കോമ്പൗണ്ടും സൈന്യം തകര്‍ത്തു. പിന്നീട് അവിടെ വലിയ ഗര്‍ത്തമായി കാണപ്പെട്ടുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡറായ ജനറല്‍ കെന്നത് മക്കന്‍സി പറഞ്ഞു.

സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടയില്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സൈന്യം ഇരച്ചെത്തിയപ്പോള്‍ ഭയന്ന് വിറച്ച് ബാഗ്ദാദിന്റെ മൂന്ന് കുട്ടികളുമായി അലറിവിളിച്ച് കരഞ്ഞുകൊണ്ട് ഓടി, ഒരു തുരങ്കത്തിനകത്തേക്ക് കടക്കുകയും സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. ഇക്കാര്യം കെന്നത് മെക്കന്‍സിയും ആവര്‍ത്തിച്ചു.

ബാഗ്ദാദിക്കും മൂന്ന് മക്കള്‍ക്കും പുറമെ ആ കോമ്പൗണ്ടിലുണ്ടായിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടെന്നും മെക്കന്‍സി കൂട്ടിച്ചേര്‍ത്തു. ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സ്ത്രീകള്‍ പെരുമാറിയത്. ഇവരും സ്ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ചിരുന്നു. ഹെലികോപ്റ്ററില്‍ നിന്നുള്ള വെടിവെപ്പില്‍ കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന അജ്ഞാതരും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Top