video of Bahubali two leaked; technician held

ബാഹുഹലിയുടെ രണ്ടാം ഭാഗത്തിലെ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്ന ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനറായ കൃഷ്ണ ദയാനന്ദ് ചൗധരിയാണ് അറസ്റ്റിലായത്.

ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ശോഭു യാര്‍ലഗ്ഗഡ അറസ്റ്റ് വാര്‍ത്ത സ്ഥീരീകരിച്ചിട്ടുണ്ട്.

നിര്‍മാതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് സ്റ്റുഡിയോയില്‍ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഗ്രാഫിക് ഡിസൈനറെ കസ്റ്റഡിയിലെടുത്തത്.

കൃഷ്ണ ദയാനന്ദ് ചിത്രത്തിന്റെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ആദ്യം തന്റെ മൊബൈല്‍ ഫോണിലേയ്ക്ക് പകര്‍ത്തുകയും അത് പിന്നീട് വിജയവാഡയിലുള്ള ഐശ്വര്യ, അഖില്‍ എന്നീ രണ്ട് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കൃഷ്ണ ദയാനന്ദ് കുറ്റം സമ്മതിച്ചു. എന്നാല്‍, ഫോണില്‍ നിന്ന് ചോര്‍ന്ന വീഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തി.

പിന്നീട് സുഹൃത്തുക്കളോട് ദൃശ്യങ്ങള്‍ തിരിച്ചയക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

അനുഷ്‌ക ഷെട്ടിയും പ്രഭാസും ഉള്‍പ്പെടുന്ന യുദ്ധരംഗങ്ങളായിരുന്നു പുറത്തായത്. വിഷ്വല്‍ ഇഫക്ട് ചേര്‍ക്കാത്ത രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റിങ് ടേബിളില്‍ നിന്നാണ് ചോര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായിരുന്നു.

ഇതാദ്യമായല്ല ബാഹുബലിയുടെ ദൃശ്യങ്ങള്‍ ചോരുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലേതെന്ന് കരുതുന്ന ഏതാനും ചിത്രങ്ങള്‍ നേരത്തേ പുറത്തായിരുന്നു.

കടുത്ത മുന്‍കരുതലുകള്‍ എടുത്തിട്ടും ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചോരുന്നത് സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് തലവേദനയായി മാറിയിരിക്കുകയാണ്

Top