എഐയുപയോഗിച്ച് സുഹൃത്തിന്റെ മുഖം സൃഷ്ടിച്ച് വീഡിയോ കോള്‍; കോഴിക്കോട് സ്വദേശിയുടെ 40,000 തട്ടി

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സുഹൃത്തിന്റെ മുഖം സൃഷ്ടിച്ച് വീഡിയോ കോള്‍ ചെയ്ത് പണം തട്ടിയതായി പരാതി. ഗുജറാത്തില്‍ നിന്നുള്ള നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്നാണ് 40,000 രൂപയാണ് നഷ്ടമായത്. ഈ മാസം ഒമ്പതിനാണ് രാധാകൃഷ്ണന് ഫോണ്‍ വിളി എത്തിയത്. കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ മുന്‍ ജീവനക്കാരനാണ് പിഎസ് രാധാകൃഷ്ണന്‍. മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്റെ പേരില്‍ വീഡിയോ കോളിലെത്തി തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്.

നേരത്തെ നിരവധി തവണ ഫോണ്‍ കോള്‍ വന്നിരുന്നെങ്കിലും എടുത്തിരുന്നില്ല. എന്നാല്‍ കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്ന് പരിചയപ്പെടുത്തി ഫോട്ടോ സഹിതം വാട്സ്ആപ്പില്‍ സന്ദേശം അയച്ചു. പിന്നാലെ കോള്‍ ചെയ്യുകയും ചെയ്തു. പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ചോദിച്ച് സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി 40000 രൂപ അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ ദുബായിലാണെന്നും മുംബൈ എത്തിയാലുടന്‍ പണം നല്‍കുമെന്നും പറഞ്ഞു. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേടെയാണ് രാധാകൃഷ്ണന് സംശയം തോന്നിയത്.

ഒടുവില്‍ സുഹൃത്തിന്റെ പഴയ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്. മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണന്‍ സൈബര്‍ പോലീസിനെ സമീപിച്ചു. എഐ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണിതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top