കൊടുംകാറ്റായി വിക്ടോറിയ ; അടിപതറി സെറീന

ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നീസിൽ സൂപ്പർ താരം സെറീന വില്യംസിനെ മലർത്തിയടിച്ച് വിക്ടോറിയ അസരങ്കെ. ബെലാറസിന്റെ വിക്‌റ്റോറിയ അസരങ്കയോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് സെറീന മടങ്ങുന്നത്. ഇതോടെ 24ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന റെക്കോർഡ് നേട്ടവും താരത്തിന് നഷ്ടമായി. ഫൈനലിൽ വിക്ടോറിയ ജപ്പാന്റെ നവോമി ഒസാകയോട് ഏറ്റുമുട്ടും.

 

സെറീനയ്‌ക്കെതിരെ 6-1, 3-6, 3-6 എന്ന സ്‌കോറിനാണ് അസരങ്ക ജയിച്ചത്. ആദ്യ സെറ്റ് ആധികാരികമായി സെറീന നേടിയെങ്കിലും മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് അവസാന രണ്ട് സെറ്റില്‍ തിരിച്ചടിച്ചു. 2012, 2013 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ താരമാണ് അസരങ്ക. ഈ വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണിന്റെ ഫൈനലിലെത്താനും അസരങ്കയ്ക്ക് സാധിച്ചിരുന്നു.

 

ഇതാദ്യമായാണ് വിക്ടോറിയ സെറീനയെ പരാജയപ്പെടുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മുപ്പത്തൊന്നുകാരിയായ വിക്ടോറിയയുടെ ഏറ്റവും ശക്തമായ തിരിച്ചുവരവിനാണ് യുഎസ് ഓപ്പൺ വേദിയായത്. ബ്രാഡിക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഒസാകയുടെ ജയം. സ്‌കോര്‍ 6-7, 3-6, 3-6. ആദ്യ സെറ്റ് ഇരുവരും പങ്കിട്ടു. എന്നാല്‍ നിര്‍ണായക മൂന്നാം സെറ്റില്‍ ഒസാക അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഫൈനലിലേക്കും പ്രവേശനം ലഭിച്ചു.

Top