വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി; യുഎഇയും ഇന്ത്യയും ഉഭയകക്ഷി ചര്‍ച്ചയില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിച്ചു. സാമ്പത്തിക, നിക്ഷേപ സഹകരണ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ ഇന്ത്യയ്ക്കും യുഎഇയ്ക്കും സാധിച്ചതിന്റെ ഭാഗമായാണ് ‘വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി’യുടെ പത്താം എഡിഷനിലേക്ക് മുഖ്യാതിഥിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ക്ഷണിച്ചത്. ഇന്ത്യയുടെ പ്രധാനകയറ്റുമതി പങ്കാളിയാണ് യുഎഇ.

ചൊവ്വാഴ്ച ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. ഊഷ്മള സ്വീകരണമാണ് നല്‍കിയത്. നാടന്‍ കലാരൂപങ്ങളുടെ പ്രകടനവും സ്വീകരണ ചടങ്ങില്‍ അരങ്ങേറി. സഹോദരന് ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് മോദി യുഎഇ പ്രസിഡന്റിനെ വരവേറ്റത്. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം റോഡ്‌ഷോയിലും ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു. ഇന്ത്യയുടെയും യുഎഇയുടെയും പതാക വീശിയാണ് റോഡ് ഷോ കടന്നുപോയ ഭാഗങ്ങളില്‍ ജനങ്ങള്‍ ഇരുവരെയും സ്വീകരിച്ചത്.

വൈബ്രന്റ് ഗുജറാത്തിലെ ഷെയ്ഖ് സായിദ് അല്‍ നഹ്യാന്റെ പങ്കാളിത്തവും പുതിയ കരാറുകളില്‍ ഒപ്പിട്ടതും ഇന്ത്യ-യുഎഇ സഹകരണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സാന്നിധ്യത്തിലായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ഒന്നിലധികം ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് മുഹമ്മദും പങ്കെടുത്ത വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒപ്പുവെച്ച കരാര്‍ ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധം കൂടുതല്‍ ദൃഢമാക്കിയിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ യുഎഇ-ഇന്ത്യ വ്യാപാരം സര്‍വകാല റെക്കോഡിലെത്തിയിരുന്നു.

Top