വെറ്റിനറി കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പ്രതികളായ ആറ് പേരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദുരൂഹ മരണത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ കൂടി കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ പൊലീസില്‍ കീഴടങ്ങിയ രണ്ട് പേര്‍ അടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അമല്‍ ഇഹ്‌സാന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ എന്നിവര്‍ ഇന്നലെ കീഴടങ്ങിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണത്തില്‍ പ്രധാന പ്രതിയായ അഖിലിനെ പൊലീസ് പാലക്കാട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആക്രമണം ആസൂത്രണം ചെയ്തത് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നേരത്തെ അറസ്റ്റിലായി ആറ് പ്രതികള്‍ അടക്കം ഒമ്പത് പ്രതികള്‍ പിടിയിലായിട്ടുണ്ട്. 18 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തില്‍ ആരോപണ വിധേയരായ മുഴുവന്‍ എസ്എഫ്ഐ പ്രവര്‍ത്തകരെയും ആദ്യമേ പുറത്താക്കിയെന്ന് സംസ്ഥാന പ്രസിഡന്റെ അനുശ്രി പ്രതികരിച്ചിരുന്നു. ധീരജ് ഉള്‍പ്പെടെ 35 വിദ്യാര്‍ത്ഥികളെ നഷ്ട്ടപ്പെട്ട പ്രസ്ഥാനം നാളിതുവരെ ഉയര്‍ത്തിപിടിച്ച ധാര്‍മ്മികതയെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പ്രവര്‍ത്തകരെ ഒരുഘട്ടത്തിലും സംരക്ഷിക്കാന്‍ തയ്യാറല്ല. നിരുപാധികം സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പമാണെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കിലൂടെയുള്ള അനുശ്രിയുടെ പ്രതികരണം.

Top